കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തീയതിയുമായി ബന്ധപ്പെട്ട് വിവാദം. ഈ മാസം മുപ്പതിന് പ്രധാനമന്ത്രി വന്നില്ലെങ്കിലും മെട്രോ ഉദ്ഘാടനം നടക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി തിരുത്തി. ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നെന്ന് ബി.ജെ.പി ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം 30ന് ആലുവയിൽ നടക്കുമെന്ന് അറിയിച്ചത്. രണ്ടുദിവസത്തിനകം പ്രധാനമന്ത്രിയുടെ സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാം തീയതിവരെയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ സമയം കിട്ടിയാൽ ഉദ്ഘാടനം മാറ്റിവയ്ക്കാൻ സർക്കാർ തയ്യാറാണെന്നും കടകംപള്ളി പറഞ്ഞു.
പ്രധാനമന്ത്രി യൂറോപ്യൻ പര്യടനത്തിലാണെന്ന് അറിഞ്ഞുകൊണ്ട് ഉദ്ഘാടന തീയതി തീരുമാനിച്ചത് ദുഷ്ടലാക്കോടെയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.
ഇതോടെ 30ന് ഉദ്ഘാടനമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ സമയം ലഭിക്കാൻ സർക്കാർ ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.