സമ്പൂര്‍ണ ശുചിമുറി പദ്ധതി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ആലപ്പുഴയില്‍ സെപ്ടിക് ടാങ്കില്ലാതെ വീടുകള്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ മാത്രം അഞ്ഞൂറ്റി അമ്പത് വീടുകളില്‍ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നത് തോട്ടിലേക്കാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. പമ്പയാറിന്‍റെ കൈവഴിയായ പൂക്കൈത ആറ്റിലേക്കാണ് മാലിന്യം ഒഴുക്കുന്നത്. ആലപ്പുഴ നഗരത്തില്‍ പൊതുജനം ഉപയോഗിക്കുന്നതും ഇതേവെള്ളം.
എല്ലാ വീടുകളിലും ശൗചാലയം. പദ്ധതി ആലപ്പുഴ ജില്ലയും തിരക്കിട്ട് നടപ്പാക്കി. ഇനി വെളിയിടങ്ങളില്‍ മനുഷ്യ വിസര്‍ജ്യങ്ങുണ്ടാവില്ലെന്ന് കൊട്ടി ഘോഷിച്ച് പ്രഖ്യാപനവും നടത്തി. എന്നാല്‍ ആരോഗ്യ വകുപ്പ് ആറുമാസം മുമ്പ് നടത്തിയ റിപ്പോര്‍ട്ട് പറയുന്നത് അമ്പലപ്പുഴയിലെ വീടുകളില്‍ ശൗചാലയമെന്നാല്‍ വെറും മുറി മാത്രമാണെന്നാണ്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ അഞ്ഞൂറ്റിഅമ്പത് വീടുകളില്‍ നിന്നും സെപ്ടിക് ടാങ്കിന്‍റെ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് സമീപത്തെ തോടുകളില്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് ആരോഗ്യ വകുപ്പ് നടത്തിയ സര്‍വെ മാലിന്യമൊഴുകുന്ന വഴികള്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഇതിനെതിരെ പഞ്ചായത്ത് ചെറുവിരലനക്കിയിട്ടില്ല. മുഴുവന്‍ മാലിന്യ വാഹിനി പൈപ്പുകളും ആറുമാസത്തിനിപ്പുറത്തും അവിടെത്തന്നെ തുടരുന്നു. ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് നോട്ടീസിനെ ജനങ്ങള്‍ക്ക് പേടിയില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു
ഇക്കാരണത്താല്‍ അമ്പലപ്പുഴ കക്കാഴം കാപ്പിത്തോട് മാലിന്യ വാഹിനിയായി. പമ്പയാറിന്‍റെ കൈവഴിയായ പൂക്കൈത ആറ്റിലേക്കാണ് ഇവ ഒഴുകിയെത്തുന്നത്. അതേ പമ്പയാറ്റിലെ ജലമാണ് കുടിവെള്ളമായി ആലപ്പുഴ നഗരത്തിലെത്തുന്നതെന്നും അറിയുക. ഇത്രയും ഗൗരവമുള്ള വിഷയമായിരുന്നിട്ടും തോടുകളിലേക്ക് പരസ്യമായി കക്കൂസ് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ പഞ്ചായത്തിന്‍റെ നടപടിയില്ല. മഴക്കാലമാകുന്നതോടെ പ്രദേശത്ത് ഗുരുതര രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്