സംസ്ഥാനത്ത് പകൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു ലേബർ കമ്മിഷണർ ഉത്തരവിറക്കി. വെയിലത്തു പണിയെടുക്കുന്നവർക്കു സൂര്യാഘാതം ഏൽക്കുന്നതു കണക്കിലെടുത്താണിത്.
പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ഇനി വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12ന് അവസാനിച്ചു മൂന്നിന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കി. ഈ മാസം 30 വരെയാണ് ക്രമീകരണമെന്നു ലേബർ കമ്മിഷണർ കെ.ബിജു അറിയിച്ചു.