കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിക്കൊടുത്ത നായകൻ, ക്യാപ്റ്റൻ മണിയെന്ന റ്റി കെ സുബ്രമണ്യൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഇടപ്പള്ളി ശ്മശാനത്തിൽ നടക്കും
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി നേട്ടത്തിലേക്ക് വിജയഗോൾ തൊടുത്ത ഇതിഹാസ താരമാണ് ബൂട്ടഴിച്ച് ജീവിതത്തിന്റെ മൈതാനം വിട്ടത്. 1973 ൽ 33 ാമത് സന്തോഷ് ട്രോഫി കളിക്കാനിറങ്ങുമ്പോൾ മണിക്ക് 33 വയസ്. എറണാകുളം മഹാരാജാസ് മൈതാനത്ത് ഫൈനലിൽ റെയിൽവേ ടീമിനെ പാളം തെറ്റിച്ചാണ് കേരളം കപ്പടിച്ചത്. ഫൈനലിൽ ഹാട്രിക് പായിച്ച് കളം നിറഞ്ഞു കളിച്ച ക്യാപ്റ്റൻ മണി കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.അതോടെ ചരിത്രത്തിൽ ക്യാപ്റ്റൻ മണിയെന്ന പേര് പതിഞ്ഞു.
കണ്ണൂർ താളിക്കാവിൽ ജനിച്ച മണി 1969 ലാണ് ഫാക്ടിൽ എത്തുന്നത്. ഒളിംപ്യൻ സൈമൺ സുന്ദർ രാജിന്റ നേതൃത്വത്തിലുള്ള പരിശീലനം ഫാക്ട് മണി എന്ന മികച്ച കളിക്കാരനെ വാർത്തെടുത്തു. സന്തോഷ് ട്രോഫി നേടിയ വർഷം തന്നെ ജഴ്സി ഊരി കളം വിട്ട മണി 77 ൽ ഫാക്ടിന്റെ പരിശീലകനുമായി. ഏലൂരിൽ മകനൊപ്പമായിരുന്നു ഇപ്പോൾ താമസം. ക്യാപ്റ്റൻ മണി ജീവിതത്തിന്റെ കളം വിടുമ്പോൾ ഒരു ചരിത്രത്തിനാണ് ഫൈനൽ വിസിൽ മുഴങ്ങുന്നത്.