വിലക്കയറ്റം നേരിടാൻ വില നിയന്ത്രണ അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിച്ചു. അരിയ്ക്ക് അൻപത് രൂപ വരെ ഉയർന്ന സാഹചര്യത്തിലാണ് വിലനിയന്ത്രണത്തിന് അടിയന്തര നടപടിയെന്ന നിലയിൽ അതോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരവ് പോലും ഇറക്കിയിട്ടില്ല.
സാധാരണക്കാരന്റ നട്ടെല്ലൊടിച്ച വിലക്കയറ്റം. അരിയ്ക്കും പലവ്യജ്ഞനങ്ങൾക്കും മാത്രമല്ല, പച്ചക്കറിയ്ക്ക് വരെ പൊള്ളുന്ന വില.പരിഹാരം തേടി ഫെബ്രുവരി 20ന് ഭക്ഷ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ആന്ധ്രയിൽ വിളവ് കുറഞ്ഞതും അത് മുൻകൂട്ടി കാണാൻ കഴിയാതെ പോയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. പരിഹാരമായി വില നിയന്ത്രണ അതോറിറ്റി രൂപീകരിക്കാൻ തീരുമാനം. സിവിൽ സപ്ലൈസ് ഡയറക്ടർ അധ്യക്ഷനായ അതോറിറ്റിയുടെ ഘടനയും തീരുമാനിച്ചു. ചുമതലകൾ ഇവയാണ് കമ്പോളവില അനുദിനം നിരീക്ഷിച്ച് വിലക്കയറ്റത്തിന്റ യഥാർഥ കാരണം കണ്ടെത്തുക. തടയാൻ നടപടിയെടുക്കുക,വിലക്കയറ്റത്തിൽ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുക
ഫെബ്രുവരി 20ന് ചേർന്ന അടിയന്തര യോഗത്തിന്റ തീരുമാനം അറിയിച്ചുകൊണ്ട് ഭക്ഷ്യ സെക്രട്ടറിക്ക് സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഒാഫീസിൽ നിന്ന് കത്തയച്ചത് മാർച്ച് 19ന്. അതായത് കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ വകുപ്പ് സെക്രട്ടറിയായ അതേ ഉദ്യോഗസ്ഥയുടെ ഒാഫീസിലേക്ക് കത്തയയ്ക്കാൻ എടുത്തത് 24 ദിവസം. കത്തയച്ചിട്ട് ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞു. ഇത്രയും ഗൗരവമുള്ള വിഷയമായിട്ടും ഇന്നുവരെ ഉത്തരവ് ഇറക്കുകയോ,അതോറിറ്റി നിലവിൽ വരികയോ ചെയ്തിട്ടില്ല. ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ.വിലക്കയറ്റമല്ല, ഭൂകമ്പം വന്നാലും,പാവങ്ങൾ പട്ടിണി കിടന്ന് ചത്താലും സർക്കാർ കാര്യങ്ങൾ മുറപോലെ നടക്കു.
Advertisement