പീഡാസഹനത്തിന്റെ സ്‌മരണകളില്‍ ദുഖവെളളി ആചരിച്ച് വിശ്വാസികള്‍. രാവിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും പരിഹാര പ്രദക്ഷിണവും നടന്നു. സമൂഹത്തിലും സഭയ്ക്കുള്ളിലും ജാഗ്രത പാലിക്കേണ്ട തെറ്റായ പ്രവണതകളെക്കുറിച്ചായിരുന്നു പീഡാനുഭവ സന്ദേശങ്ങള്‍.
അങ്കമാലി സെന്‍റ് ജോര്‍ജ് ബെസിലിക്കയില്‍ നടന്ന പീഡാനുഭവ തിരുകര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സത്യം അവതരിപ്പിക്കാന്‍ കടപ്പെട്ടവർ പോലും പക്ഷം പിടിച്ച് ചര്‍ച്ചകള്‍ നടത്തി അന്യായവിധികള്‍ നടത്താന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
സിറോ മലബാർ, മലങ്കര, ലത്തീൻ അതിരൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ തലസ്ഥാനത്തു നടന്ന കുരിശിന്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാളയം സെന്റ് ജോസഫ്സ് കത്ത്രീഡൽ കേന്ദ്രീകരിച്ചായിരുന്നു ചടങ്ങുകൾ. സഭയ്ക്കുള്ളിലെ അധാർമിക പ്രവണതകളെ തള്ളക്കളയണമെന്ന് മലങ്കര കത്തോലിക്കസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പീഡാനുഭവസന്ദേശത്തില്‍ ഒാര്‍മിപ്പിച്ചു.
കോഴിക്കോട്ടും വിവിധിയിടങ്ങളിൽ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. മദര്‍ ഒാഫ് ഗോഡ് കത്തീഡലില്‍ രൂപത ബിഷപ് വർഗീസ് ചക്കാലക്കൽ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നൽകി.
താമരശേരി കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് മാർ റെമിജീയൂസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. വരാപ്പുഴ അതിരൂപതയിലെ ദുഖവെള്ളി തിരുക്കർമ്മങ്ങൾ വൈകിട്ട് നടക്കും. സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്ക് ആർച്ചുബിഷപ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകും.
ആലപ്പുഴ കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ദു:ഖവെള്ളി ദിനാചരണത്തിന് ഇടവക വികാരി സോനു ജോർജ് നേതൃത്വം നൽകി. മുഖ്യകാർമികത്വം വഹിക്കേണ്ടിയിരുന്ന മമലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ആരോഗ്യപരമായ കാരണങ്ങളാൽ മടങ്ങിയതിനാലാണ് വികാരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. താമരശേരി യാക്കോബായ പള്ളിയിൽ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.