ഇൻഷുറൻസ് പ്രീമിയം വർധനയ്ക്കെതിരെയുളള ചരക്കുവാഹന പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലേക്കുളള ചരക്കു നീക്കം ഭാഗീകമായി സ്തംഭിച്ചു. വാളയാർ ഉൾപ്പെടെയുളള ചെക്പോസ്റ്റുകളിൽ നികുതി വരുമാനത്തിലും വൻകുറവുണ്ടായി. അസംസ്കൃത വസ്തുക്കളുടെ വരവു നിലച്ചത് നിർമാണവ്യവസായമേഖലയ്ക്കും കനത്തതിരിച്ചടിയാണ്്.
വാളയാറിലെ തിരക്കൊഴിഞ്ഞ ചെക്പോസ്റ്റു കൗണ്ടറുകൾ. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തിയ അൻപതിൽ താഴെ ചരക്കുലോറികൾ മാത്രം നിർത്തിയിട്ടിരിക്കുന്നു. ചരക്കുലോറി സമരം വാഹനങ്ങളുടെ നീക്കത്തിൽ വൻകുറവാണുണ്ടാക്കിയത്. കഴിഞ്ഞ മുപ്പതിന് വാളയാർ ചെക്പോസ്റ്റിലൂടെ 1916 ചരക്കുവാഹനങ്ങൾ കേരളത്തിലേക്ക് എത്തുകയും 672 വാഹനങ്ങൾ കേരളത്തിന് പുറത്തേക്ക് പോവുകയും ചെയ്തെന്നാണ് കണക്ക്. എന്നാൽ ഇന്നലെ ഞായറാഴ്ച ദിവസത്തെ കണക്കുപരിശോധിച്ചാൽ 572 ചരക്കുലോറികൾ മാത്രമാണ് കേരളത്തിലേക്കെത്തിയത്. വെറും 186 ലോറികൾ കേരളത്തിന് പുറത്തേക്കും പോയി. മോട്ടോർവാഹന, വാണിജ്യനികുതി വിഭാഗങ്ങളിലായി ലക്ഷത്തിലധികം രൂപയുടെ നികുതിവരുമാനം കുറഞ്ഞു. ഇൻഷുറൻസ് പ്രീമിയം വർധനയ്ക്കെതിരെയുളള സമരത്തിന് കർണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ ലോറിഉടമകളും പിന്തുണച്ചത് കേരളത്തെ സാരമായി ബാധിക്കും.
അസംസ്കൃത വസ്തുക്കളുടെ വരവുകുറഞ്ഞതും ഉൽപാദനവസ്തുക്കളുടെ കയറ്റുമതി മുടങ്ങിയതും കഞ്ചിക്കോട് വ്യവസായമേഖലയ്ക്കും കനത്തനഷ്ടമാണ്.