സ്വകാര്യമേഖലയിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന ഏജൻസികളും പൊതുപരീക്ഷയുടെ ചോദ്യകർത്താക്കളും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് ആരോപണം. എസ്‌സിഇആർടി ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. എസ്.എസ്.എൽ.സി കണക്കു പരീക്ഷ സംബന്ധിച്ച വിവാദത്തിന്റെ അടിസ്ഥാനത്തിൽ, സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ എന്നിവക്കും, അൺഎയ്ഡഡ് സ്കൂളുകൾക്കുവേണ്ടിയും ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന സ്വകാര്യഏജൻസികളുണ്ട്. ഇവരാണ് പൊതു പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കുന്നവരെ വലയിലാക്കുന്നത്. ലക്ഷക്കണക്കിനു രൂപയാണ് ചോദ്യം വിറ്റ് ഇത്തരം ഏജൻസികൾ വരുമാനമായി നേടുന്നത്. ഈ ഏജൻസികളുണ്ടാക്കുന്ന ചോദ്യങ്ങൾ തന്നെ പൊതുപരീക്ഷയിലും വന്നാലെ ഇവക്ക് സ്വീകാര്യത വരൂ. ഇതിനായി, ലക്ഷങ്ങൾ നൽകി. എസ്.സി.ഇ.ആർ.ടിയുടെ പാനലിലെ അധ്യാപരെ വിലക്കെടുക്കുവെന്നാണ് ആരോപണം.
സ്വകാര്യ ഏജൻസികൾക്കായി ചോദ്യം തയാറാക്കുന്നതിലും ചില ഏജൻസികൾ നടത്തുന്നതിൽ പോലും സർവീസിലുള്ള അധ്യാപകർ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ ഇവർക്കുള്ള സ്വാധീനം ഏജൻസികൾക്കും പ്രയോജനപ്പെടുന്നു. എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറും സ്വകാര്യ ഏജൻസിയുമായുള്ള ബന്ധം വകുപ്പുതല അന്വേഷണത്തിൽ ഒതുക്കരുതെന്നാണ് ആവശ്യം ഉയരുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു.