കുണ്ടറ പീഡനക്കേസില്‍ പ്രതിയെ കണ്ടെത്തിയത് പൊലീസിന്റെ ബുദ്ധിപൂർവമായ നീക്കത്തിന്റെ ഫലമായിരുന്നു. വീഴ്ചകളുടെ പേരിൽ പഴികേട്ടെങ്കിലും കൊട്ടാരക്കര ഡിവൈ.എസ്.പി ബി.കൃഷ്ണകുമാറിന്റെയും കൊല്ലം എസ്.പി എസ് സുരേന്ദ്രന്റെയും ഉറക്കമില്ലാതെയുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
മരിച്ച പത്തുവയസുകാരി മുത്തച്ഛനിൽ നിന്ന് നേരിട്ട ക്രൂരപീഡനത്തെപ്പറ്റി തുറന്നുപറയാൻ കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും തയാറാകാതിരുന്നതാണ് അന്വേഷണ സംഘത്തെ ഏറെ ബുദ്ധിമുട്ടിച്ചത്. ഒടുവിൽ പീഡനം നേരിട്ട് കണ്ടതിന്റെ വിവരങ്ങൾ വിശദീകരിച്ച് വിക്ടറിന്റെ ക്രൂരതയുടെ മുഖം സ്വന്തം ഭാര്യ തന്നെ പൊലീസിനോട് വ്യക്തമാക്കി. ഇതൊക്കെ പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി.വിക്ടർ തിരികെ വീട്ടിലെത്തിയാലുണ്ടാകുന്ന ദുർഗതിയായിരുന്നു ഇവരുടെ മനസ് നിറയേ. മുത്തച്ഛൻ ജയിലിലായെന്നും 25 വർഷത്തേക്ക് പുറത്തിറങ്ങാനാവില്ലെന്നും മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മൂത്ത സഹോദരിയേ ബോധ്യപ്പെടുത്തി.
പ്രായത്തിന്റെ കണക്ക് കൂട്ടിയ കുട്ടി 91-ാം വയസിൽ മുത്തച്ഛൻ വീട്ടിൽ എത്തിയാലും കൊല്ലുമെന്ന് പറഞ്ഞു. അപ്പോഴേക്കും മോൾ വിവാഹമൊക്കെ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലായിരിക്കില്ലേ എന്നുള്ള മറുപടിയാണ് കുട്ടിയെ അന്വേഷണത്തോട് സഹകരിപ്പിച്ചത്. കുഞ്ഞിനോട് ക്രൂരതകാട്ടിയ വിക്ടറിനെ ചിലപ്പോൾ തൂക്കിക്കൊന്നേക്കുമെന്നും അന്വേഷണസംഘം ഉറപ്പിച്ചുപറഞ്ഞതോടെയാണ് പ്രതിയുടെ ഭാര്യ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തയത്. ഭാര്യയും മകളു ചെറുമകളും എതിരായി മൊഴിനൽകിയെന്ന് അറിഞ്ഞതോടെ വിക്ടർ തളർന്ന് തറയിലിരുന്നു. ബന്ധുക്കൾ ഒറ്റിക്കൊടുക്കില്ലെന്ന എന്ന വിശ്വാസത്തിൽ അതുവരെ ധാർഷ്ട്യത്തോടെ പെരുമാറിയ വിക്ടർ പിന്നീട് എല്ലാ സമ്മതിക്കുകുകയായിരുന്നു.