
നിലവിൽ രണ്ട് എംഎൽഎമാരുള്ള സിപിഎം ഇക്കുറി പതിനേഴ് സീറ്റുകളിലാണ് രാജസ്ഥാനിൽ മൽസരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമെങ്കിലും സീറ്റ് ധാരണയ്ക്ക് കോൺഗ്രസ് തയാറാവാതെ വന്നതോടെയാണ് പാർട്ടി തനിച്ച് പോരിനിറങ്ങിയത്. സീക്കറിലെ ദത്താറാംഗഡില്‍ ആണ് സംസ്ഥാന സെക്രട്ടറി അമ്റ റാം മൽസരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റും രണ്ടിടത്ത് രണ്ടാം സ്ഥാനവും സി.പി.എം നേടിയിരുന്നു.
ദത്താറാം ഗഡ്, സീക്കർ ജില്ലയിലെ ഗ്രാമീണ മണ്ഡലത്തിൽ കാർഷിക വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കൂടിയായ അമ്റാറാമിന്‍റെ പ്രചരണം. മോഹൻ പുരയിലെ പോസ്റ്റോഫീസിന് മുന്നിൽ നിലത്തിരുന്ന് പാർട്ടി പ്രവർത്തകരുമായി സെക്രട്ടറി അൽപം ആശയവിനിമയം നടത്തി. നരേന്ദ്ര മോദിയെയും കോൺഗ്രസിനെയും ഒരു പോലെ കടന്നാക്രമിക്കുന്ന പ്രസംഗം ഗ്രാമീണർ ആവേശത്തോടെ കേട്ടിരുന്നു.
ഇന്ത്യയിൽ ജനപക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന ഏക സർക്കാർ കേരളത്തിലെ ഇടതു സർക്കാരെന്ന് അമ്റാ റാം പറഞ്ഞപ്പോൾ കേട്ടു നിന്നവർ പിണറായി വിജയന് കയ്യടിച്ചു. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് കെ.കെ ശൈലജയ്ക്ക് പ്രത്യേക അഭിനന്ദനവും പ്രസംഗത്തിലുണ്ടായിരുന്നു.
Congress was not ready to agree on seats; CPM to contest 17 seats in Rajasthan.