
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കമിടിഞ്ഞ് കുടുങ്ങിയ തൊഴിലാളികൾക്കായി തിരച്ചിൽ മൂന്നാംദിനത്തിൽ. സ്റ്റീൽ കുഴൽ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമായ തുരങ്കമിടിഞ്ഞ് 40 തൊഴിലാളികളാണ് അകപ്പെട്ടത്.
ഉത്തരകാശിയിലെ സിൽക്യാരയെ നന്ദൽഗാവുമായി ബന്ധിപ്പിക്കുന്ന തുരങ്കമിടിഞ്ഞത് ഞായർ പുലർച്ചെ. ഓക്സിജനും വെള്ളവും ചെറുഭക്ഷണപ്പൊതികളും കുഴൽമാർഗം തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്. സ്റ്റീൽ കുഴൽ ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം.
ഏകദേശം 60 മീറ്റർ നീളത്തിലാണ് കല്ലും മണ്ണും വീണ് തുരങ്കം അടഞ്ഞത്. ഇതിൽ 30 മീറ്റർ ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കി. രക്ഷാപ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വീണ്ടും യോഗം വിളിച്ചു. മുഖ്യമന്ത്രി ഇന്നലെ അപകടസ്ഥലം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. രക്ഷാപ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും അപകട സ്ഥലത്തേക്ക് എത്തരുതെന്ന് ദുരന്തനിവാരണ സേന അഭ്യർഥിച്ചു .
Tunnel Rescue Follow up