
വനിതാ സംവരണബില്ലിൽ അവകാശവാദവുമായി സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിൽ അവതരിപ്പിച്ച് മോദി സർക്കാർ സ്ത്രീകളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് പരിഗണന നൽകണമെന്ന് മുസ്‌ലിം ലീഗും ജെഎംഎമ്മും ആവശ്യപ്പെട്ടു. വൈകി വന്ന നല്ല കാര്യമെന്ന് PDP പ്രതികരിച്ചു.
ഇത് ഞങ്ങളുടെ ബിൽ അതായിരുന്നു രാവിലെ ലോക്‌സഭയിലേക്ക് നടന്നു പോകവെ സോണിയ ഗാന്ധിയുടെ പ്രതികരണം. രാജീവ് ഗാന്ധിയും നരസിംഹ റാവുവും ഉയർത്തിയ വനിത സംവരണമെന്ന ആശയം ഫലപ്രാപ്തിയിൽ എത്തുകയാണെന്നും തങ്ങളുടെ സമ്മർദ്ദമാണ് മോദി സർക്കാരിനെ ബിൽ അവതരണത്തിലേക്ക് എത്തിച്ചതെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. പുതിയ ബിൽ എന്ന് പ്രാബലത്തിൽ വരുമെന്ന് വ്യക്തതയില്ലെന്നും തിരഞ്ഞെടുപ്പിന് മുമ്പ്
നാടകം കളിച്ച് രാജ്യത്തെ സ്ത്രീകളെ വഞ്ചിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ബിൽ അവതരണ രീതിയെ എതിർത്ത ലീഗും ജെ എം എമ്മും വനിത സംവരണ ബില്ലില്‍ എസ്‍സി, എസ്‍ടി, ഒബിസി സംവരണം വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 2024 ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള നിരവധി സ്ത്രീകളുടെ അവസരം നഷ്ടപ്പെട്ടെന്നും ആരോപിച്ചു. അതേസമയം വൻ ആഘോഷത്തോടെയാണ് ബില്ലിനെ ബി ആർ എസ് സ്വാഗതം ചെയ്തത്.