സ്ത്രീയെ കൊന്ന് ഫ്രിജിലാക്കി; തല നദിയിലെറിഞ്ഞ് വീട്ടുടമ; അറസ്റ്റ്

കടം നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടതോടെ സ്ത്രീയെ കൊലപ്പെടുത്തി തല വെട്ടി നദിയിലെറിഞ്ഞ വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. പണം പലിശയ്ക്ക് നല്‍കി വന്നിരുന്ന അനുരാധ റെഡ്ഡി(55)യെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.  ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അനുരാധ ചന്ദ്രമോഹന്‍റെ വീടിന്റെ താഴെയുള്ള നിലയാണ് താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പണം നഷ്ടമായ ചന്ദ്രമോഹന്‍ ഇവരില്‍ നിന്ന് പലപ്പോഴായി ഏഴുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച മുന്‍പാണ് മുസി നദിക്കരികിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും ശുചീകരണത്തൊഴിലാളികള്‍ പൊളിത്തീന്‍ കവറില്‍ സ്ത്രീയുടെ തല കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് അനുരാധയുടേതാണെന്ന് തിരിച്ചറിഞ്ഞതും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഡല്‍ഹിയെ നടുക്കിയ ശ്രദ്ധവോക്കര്‍ കൊലപാതകവുമായി ഇതിന് സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. അനുരാധയുടെ ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുന്നതിനായി ഇയാള്‍ മുറിച്ച് ഫ്രിജില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പണത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ മെയ് 12ന് അനുരാധയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും വയറ്റിലും നെഞ്ചിലും ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് അറക്കവാള്‍ കൊണ്ട് ശരീരം ആറായി മുറിച്ചുവെന്നും തല നദിയിലെറിഞ്ഞുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഫ്രിജില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ സുഗന്ധവര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അനുരാധ ജീവിച്ചിരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി ബന്ധുക്കള്‍ക്ക് ഇയാള്‍ അനുരാധയുടെ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

Hyderabad man kills lady, stores chopped body parts in fridge