ജോലി സമയത്തില്‍ മാറ്റം; വനിതാ പൊലീസുകാരുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തമിഴ്​നാട്

തമിഴ്നാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.  വനിതാ പൊലീസിന് രാവിലേ ഡ്യൂട്ടി തുടങ്ങുന്ന സമയം ഏഴുമണിയില്‍ നിന്ന് എട്ടാക്കി. വീടിനടുത്തേയ്ക്ക് സ്ഥലമാറ്റം, ഹോസ്റ്റല്‍‍, കുട്ടികള്‍ക്കായി പ്ലേസ്കൂള്‍ തുടങ്ങിയവയും വാഗ്ദാനമുണ്ട്. 

1973ലാണ് തമിഴ്നാട് പൊലീസില്‍  ആദ്യമായി ഒരു എസ്.ഐ അടക്കം 20 വനിതാ ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കുന്നത്. അതിന്‍റെ ഗോള്‍ഡന്‍ ജൂബിലി   ആഘോഷങ്ങള്‍ വിപുലമായാണ് തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ചെന്നൈ ജവഹര്‍ലാല്‍ നഹ്റു സ്റ്റേഡിയത്തിലെ പൊതു പരുപാടി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്ഘാടനം ചെയ്തു. കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ സേവനം ചെയ്യുന്ന വനിത ഉദ്യോഗസ്ഥര്‍ ഡബിള്‍ സല്യൂട്ടിന് അര്‍ഹരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

ആഘോഷത്തിന്‍റെ ഭാഗമായി വനിതാ ഉദ്യോഗസ്ഥര്‍ക്കായി 9 പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. രാവിലേ ഡ്യൂട്ടി തുടങ്ങുന്നത് 7ല്‍ നിന്ന് 8 മണിയാക്കി. ചെന്നൈയിലും മധുരയിലും വനിത പൊലീസ് ഹോസ്റ്റല്‍ ‍, ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്കായി പ്ലേസ്കൂള്‍ , വീടിനടുത്തേയ്ക്ക് സ്ഥലമാറ്റം തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍ . ഒപ്പം അവള്‍ എന്ന പേരില്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്വയംരക്ഷ ട്രെയിനിങ് പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

mk stalin to bring new changes for women police officers