പിതാവ് ദത്തെടുത്ത പെൺകുട്ടിയെ മകൻ വിവാഹം ചെയ്തു; ഒടുവിൽ ‘അവിഹിത’ത്തെ ചൊല്ലി കൊലപാതകം

crystal
SHARE

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരിയായ ക്രിസ്റ്റൽ ലൊഹാനിയുടെ മൃതദേഹം ഏറ്റെടുക്കാൻ നേപ്പാളിൽനിന്ന് വളർത്തച്ഛനെത്തി. ചണ്ഡിഗഡിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ക്രിസ്റ്റലിന്റെ മൃതദേഹമാണ്, വളർത്തച്ഛൻ ജയ്റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയിൽ എത്തി ഏറ്റുവാങ്ങിയത്. ജയ്റാമിന്റെ യഥാർഥ മകനും ക്രിസ്റ്റലിന്റെ ഭർത്താവുമായ ആഷിഷ് ലൊഹാനിയാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാർക്കിലെ ഒരു ഹോട്ടൽ മുറിയിൽ ക്രിസ്റ്റലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.

പോസ്റ്റ്മോർട്ടത്തിനു ശേഷം ചണ്ഡിഗഡിലെ ആശുപത്രിയിൽ അനാഥമായി കിടന്ന മൃതദേഹമാണ് ആറു ദിവസത്തിനു ശേഷം വളർത്തച്ഛനെത്തി ഏറ്റെടുത്തത്. പൊലീസ് നിരന്തരം വാട്സാപ്പിലൂടെയും ഫോൺകോളിലൂടെയും ബന്ധപ്പെട്ടതിനു ശേഷമാണ് ജയ്റാം ആശുപത്രിയിൽ എത്തുന്നത്. കൊലപാതകത്തിനു പിന്നാലെ കടന്നുകളഞ്ഞ ഭർത്താവ് ആഷിഷ് ലൊഹാനിയെ മോഹാലി അതിർത്തിയിലെ സിരി മന്തയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക കഥ ചുരുളഴിയുന്നത്.

ആഷിഷ് ലൊഹാനിയുടെ പിതാവ് ജയ്റാം ലൊഹാനി ദത്തെടുത്തു വളർത്തിയ മകളാണ് ക്രിസ്റ്റൽ. നേപ്പാളിലെ നവൽപരാസി ജില്ലയിൽ വസ്ത്രവ്യാപാരിയായിരുന്നു ജയ്റാം. 14 വയസ്സുള്ളപ്പോഴാണ് ക്രിസ്റ്റൽ ജയ്റാമിന്റെ വീട്ടിലെത്തുന്നത്. ഒരേ വീട്ടിൽ താമസം ആരംഭിച്ചതോടെ ജയ്റാമിന്റെ മകൻ ആഷിഷും ക്രിസ്റ്റലും തമ്മിൽ പ്രണയത്തിലായി.

എന്നാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയ ഇവർ വിവാഹം കഴിച്ചതിനു ശേഷവും വീട്ടുകാരെ അറിയിക്കാതെ അവിടെ താമസം തുടർന്നു. പിന്നീട് പഞ്ചാബിലെ ഒരു നിശാ ക്ലബിൽ ജോലി ശരിയായ ആഷിഷ് ക്രിസ്റ്റലുമായി ഇന്ത്യയിലെത്തി താമസം തുടങ്ങി. ക്രിസ്റ്റൽ ഒരു സ്പായിലും ജോലിയിൽ പ്രവേശിച്ചു.

ആദ്യം പഞ്ചാബിലെ ലുധിയാനയിലായിരുന്ന ദമ്പതികൾ പിന്നീട് മൊഹാലിയിലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറി. തുടർന്ന് ഇവർ മനി മജ്റ എന്ന സ്ഥലത്തേക്കും മാറിയതായി ആഷിഷ് പൊലീസിനോടു പറഞ്ഞു. അവിടെ താമസിക്കെ, മറ്റൊരു പെൺകുട്ടിയുമായി താൻ ഇഷ്ടത്തിലായെന്നും ഇതറിഞ്ഞ ക്രിസ്റ്റൽ വഴക്കുണ്ടാക്കുന്നത് പതിവായെന്നും ആഷിഷ് പൊലീസിന് മൊഴി നൽകി. ഈ പെൺകുട്ടിയുമായി ആഷിഷ് ഫെബ്രുവരിയിൽ നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗൊരഖ്പുരിനു സമീപം ഇന്ത്യ–നേപ്പാൾ അതിർത്തിയിൽവച്ച് പിടിയിലായി. തുടർന്ന് ഈ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം തിരികെ പോയി.

ഇതേസമയം ക്രിസ്റ്റൽ മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്നും പൊലീസ് പറയുന്നു. ഇതറിഞ്ഞ ആഷിഷ് ക്രിസ്റ്റലിനെ വീണ്ടെടുക്കാൻ ശ്രമിച്ചു. എന്നാൽ ക്രിസ്റ്റൽ അതിനു തയാറായില്ല. ഇതിനിടെ മാർച്ച് 9ന് ആഷിഷ് ക്രിസ്റ്റലിനെ ‌ചണ്ഡിഗഡിലെ ഐടി പാർക് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അലീന എന്ന പേരിലാണ് ക്രിസ്റ്റലിനെ ഹോട്ടലിൽ താമസിപ്പിച്ചത്. അവിടെവച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടെ ക്രിസ്റ്റലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നുമാണ് ആഷിഷ് പൊലീസിനു നൽകിയ മൊഴി.

ക്രിസ്റ്റലിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു തന്നെയാണ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു വന്നതെന്നും ഇതിനായി ആയുധം കരുതിയിരുന്നുവെന്നും ആഷിഷ് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനു പിന്നാലെ താടിയും മുടിയും വെട്ടി വേഷം മാറി മൊഹാലിയിൽ എത്തിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘമാണ് വലയിലാക്കിയത്. മൊഹാലിയിലെ ബദ്മരാജിൽ പാസ്ബുക്കും എടിഎമ്മും വാങ്ങാൻ എത്തിയ ഇയാളെ പിടികൂടി ഐടി പാർക് പൊലീസിന് കൈമാറുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ ആഷിഷ് പകർത്തിയ ക്രിസ്റ്റലിന്റെ ചിത്രങ്ങൾ അയാളുടെ മൊബൈലിൽനിന്ന് പൊലീസ് വീണ്ടെടുത്തു.

ചണ്ഡിഗഡിലെ ആശുപത്രിയിൽ ആറു ദിവസമാണ് ഏറ്റെടുക്കാൻ ആളെത്താതെ ക്രിസ്റ്റലിന്റെ മൃതദേഹം മോർച്ചറിയിൽ കിടന്നത്. തുടർന്ന് പൊലീസ് ജയ്റാമിനെ വിവരം അറിയിക്കുകയും അദ്ദേഹം എത്തി മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും ഇവരുടെ വിവാഹം കുടുംബം അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധം വഷളാകുന്നതുവരെ ക്രിസ്റ്റലും ആഷിഷും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറ‍ഞ്ഞു.

MORE IN INDIA
SHOW MORE