പുതിയ പാർലമെന്റ് മന്ദിരം പണി അവസാനഘട്ടത്തിൽ; ചിത്രങ്ങൾ പുറത്തു വിട്ട് സർക്കാർ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാവുന്നതിനിടെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര സർക്കാർ. പാർലമെന്റ് നിർമാണത്തിന്റെയും  സെൻട്രൽ വിസ്തയുടെ പുനർനിർമാണ‌ത്തിന്റെയും ചുമതലയുള്ള കേന്ദ്ര, ഭവന, നഗര കാര്യ മന്ത്രാലയമാണ് ഇന്റീരിയറുകളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. മന്ത്രാലയത്തിന്റെ centralvista.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ചിത്രങ്ങൾ പുറത്തു വിട്ടത്.

ജനുവരി 31 ന് ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി പണി പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ പുറത്തു വിടുന്ന വിവരം. എന്നാൽ ഈ ബജറ്റ് സമ്മേളനം പുതിയ കെട്ടിടത്തിലായിരിക്കുമോ അതോ സമ്മേളനത്തിന്റെ രണ്ടാം ഭാഗമാണോ പുതിയ കെട്ടിടത്തിൽ നടക്കുക എന്ന് വ്യക്തമല്ല. 

2022 നവംബറിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സമയ ബന്ധിതമായി പണികൾ പൂർത്തീകരിക്കാൻ സാധിച്ചില്ല. 2020 ൽ 86.16 കോടി കരാറിന് ടാറ്റ ഗ്രൂപ്പാണ് മന്ദിരത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാൽ നിർമാണ ചെലവ് 1200 കോടിയായി ഉയർന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. 12 %ത്തിൽ നിന്നും ‍ജിഎസ്ടി 18 %ആയി ഉയർന്നതാണ് ചെലവ് വർധിക്കാനുള്ള കാരണമന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്സിപി ഡിസൈൻ ആണ് പുതിയ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തത്. പുതിയ ലോക്സഭ ചേംബറിൽ 888 സീറ്റുകളും രാജ്യസഭാ ചേംബറിൽ 348 സീറ്റുകളുമാണുള്ളത്.

രാജ്യസഭയുടെ ഇന്റീരിയർ താമരയുടെയും ലോക്സഭയുടെ ഇന്റീരിയർ മയിലിന്റെയും തീമിലാണ് നിർമിച്ചിരിക്കുന്നത്. പഴയ മന്ദിരത്തിനോടു ചേർന്നാണ് പുതിയ കെട്ടിടവും ഒരുങ്ങുന്നത്. എന്നാൽ പഴയ  മന്ദിരത്തിലുള്ളതു പോലുള്ള സെന്ട്രൽ ഹാൾ പുതിയ കെട്ടിടത്തിലില്ല എന്ന പ്രത്യേകതയും ഉണ്ട്. 

The central government shared the pictures of the newly built parliament building.