ജമ്മുവില്‍ പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ സിയാച്ചിന്‍ ഹീറോയും പരമവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിങ് പങ്ക് ചേര്‍ന്നു. ജമ്മുവിലെ കത്വയില്‍ വച്ചാണ് ബാനാ സിങ് രാഹുലിന്റെ കൈപിടിച്ച് നടന്നത്.
ഭാരത് ജോഡോ യാത്രക്കെത്തിയ ബാനാ സിങിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ക്യാപ്റ്റനൊപ്പമുള്ള ചിത്രം രാഹുല്‍ ട്വിറ്ററിലൂടെ പങ്ക് വെക്കുകയും ചെയ്‌തു. ഇന്ത്യയെയും അതിന്റെ ആദർശങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ബാനാ സിങിനെപ്പോലുള്ള രാജ്യത്തിന്റെ ധീരരായ പുത്രന്മാരുടെ പേരുകൾ വിളിക്കപ്പെടണം. സിയാച്ചിനിലെ മഞ്ഞുമലകളിൽ ത്രിവർണ്ണ പതാക ഉയർത്തിയ പരമവീര ചക്ര ജേതാവ് ക്യാപ്റ്റൻ ബാനാ സിംഗ് എനിക്കും എല്ലാ രാജ്യസ്നേഹികൾക്കും പ്രചോദനമാണ്. എന്ന കുറിപ്പോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
'ഓപ്പറേഷന്‍ രാജീവി' ലൂടെ രാജ്യത്തെ ധീരതക്കുള്ള പരമോന്നത ബഹുമതിയായ പരമവീര ചക്ര നേടിയയാളാണ് ബാനാ സിങ്. സിയാച്ചിനിലെ പാക്കിസ്ഥാന്റെ ഖാഇദ് പോസ്റ്റ് പിടിച്ചെടുത്ത് ദേശീയ പതാക ഉയര്‍ത്തിയ ബാനാ സിങ് രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ ഖാഇദ് പോസ്റ്റ് എന്നത് ബാനാ പോസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്‌തിരുന്നു.
അതേ സമയം കത്വയില്‍ വച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും യാത്രയില്‍ പങ്കെടുത്തു.