‘ഭീകരവാദത്തിന് ലഹരികടത്ത് പ്രധാന വരുമാനം; നാര്‍കോ ഭീകരവാദം തുറന്നുകാട്ടി മുന്‍ മലയാളി ഐആര്‍എസ് ഉദ്യോഗസ്ഥൻ

നാര്‍കോ ഭീകരവാദത്തെ കുറിച്ചുള്ള മുന്‍ മലയാളി ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. കേരളം ലഹരിയുടെ ഹബായെന്ന് ഡോ.ശ്രീകുമാര്‍ മേനോന്‍റെ പുസ്തകം പറയുന്നു. ഭീകരവാദത്തിന് ലഹരികടത്ത് പ്രധാന വരുമാനമായി മാറിയെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 

ഭീകരവാദത്തിന് പണം ലഭിക്കുന്ന പ്രധാനമാര്‍ഗം ലഹരികടത്താണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. നാര്‍കോ ഭീകരവാദം യാഥാര്‍ഥ്യമാണെന്നും കേരളത്തിലും ഇത് സജീവമാണെന്നും പുസ്തകം പറയുന്നു.  രാജ്യത്തിന് പുറത്തുനിന്നാണ് ഇവരുടെ നിയന്ത്രണം. കേരളത്തിലെ വിദ്യാസമ്പന്നാരായ യുവാക്കള്‍ ഭീകരവാദത്തില്‍ ആകൃഷ്ടരാകുന്നതെങ്ങനെയെന്ന് ശ്രീകുമാര്‍ മേനോന്‍ വിവരിക്കുന്നു. ഐ.എസ്. പോലുള്ള ഭീകരസംഘടനകള്‍  ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമുള്‍പ്പെടെ പ്രഫഷനലുകളെ ആകര്‍ഷിക്കുന്നത് എങ്ങനെയെന്നും പുസ്തകത്തിലുണ്ട്. രാജ്യസഭ മുന്‍ എം.പി. തരുണ്‍ വിജയ്, ഐഎസ് ഉദ്യോഗസ്ഥനായിരുന്ന സുധാന്‍ശു പാണ്ഡെ, ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിഷ്ണു പ്രകാശ്, അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ എന്‍.വെങ്കിട്ടരമണ എന്നിവര്‍ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തു.