ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ മാറ്റം അനിവാര്യമാണെന്നും സർക്കാരിനെതിരെ നിശബ്ദ തരംഗം ആഞ്ഞടിക്കുമെന്നും കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി. ഈ തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിനും വിലക്കയറ്റത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെയും അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരേയുമെല്ലാം അടിച്ചമര്‍ത്തുന്ന സർക്കാരാണിതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള വിലയിരുത്തലും കൂടിയായിരിക്കും ഈ തിരിഞ്ഞെടുപ്പ്. 120 സീറ്റിൽ കോൺഗ്രസ് വിജയിക്കുമെന്നും അധികാരത്തിൽ മടങ്ങി വരുമെന്നും മേവാനി കൂട്ടിചേർത്തു.
ഗുജറാത്തിലെ വദ്ഗം മണ്ഡലത്തിൽ നിന്ന് ഇത്തവണയും ജിഗ്നേഷ് മത്സരിക്കുന്നുണ്ട്. 2107 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന മേവാനി കോൺഗ്രസ് പിന്തുണയോടെയാണ് നിയമസഭയിലെത്തിയിരുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് മേവാനി കോൺഗ്രസിലെത്തിയത്.
അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. ഡിസംബർ 1, 5 തിയതികളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്.