ആദ്യ വിവാഹ ബന്ധം മറച്ചുവച്ചു; യുവാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ഭാര്യയും മകനും

delhimurder-29
SHARE

ഭർത്താവിനെ കൊലപ്പെടുത്തിയത് വിവാഹിതനാണെന്ന വിവരം മറച്ച് വച്ചതിനാണെന്ന് വെളിപ്പെടുത്തി രണ്ടാം ഭാര്യയും വളർത്തുമകനും. പശ്ചിമ ഡൽഹിയിലെ പാണ്ഡവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യ പൂനം, വളർത്തുമകൻ ദീപക് എന്നിവർ ചേർന്ന് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി നഗരത്തിൽ പലയിടത്തായി ഉപേക്ഷിച്ചത്. ഇരുവരെയും കഴിഞ്ഞ ദിവസം ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട അഞ്ജന്‍ ദാസിനു ബിഹാറില്‍ ഭാര്യയും 8 കുട്ടികളുമുണ്ടെന്നും ഇതു മറച്ചുവച്ചതിലുള്ള വൈരാഗ്യമാണു കൊലയിലേക്കു നയിച്ചതെന്നുമാണു വെളിപ്പെടുത്തല്‍. 14ാം വയസ്സിലാണു പൂനം വിവാഹിതയാകുന്നത്. രണ്ടു കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇദ്ദേഹത്തെ കണ്ടെത്താന്‍ ഡല്‍ഹിയിലെത്തിയ പൂനം, കല്ലു എന്നൊരാള്‍ക്കൊപ്പം താമസമാരംഭിച്ചു. ഇതിനിടെയാണു പൂനം അഞ്ജന്‍ ദാസിനെ പരിചയപ്പെടുന്നത്. 2016ല്‍ കല്ലു മരിച്ചതോടെ 2017ല്‍ അഞ്ജന്‍ ദാസിനെ വിവാഹം കഴിച്ചു. നഗരത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു അഞ്ജന്‍ ദാസ്. 

മേയ് മാസം 30നാണ് അഞ്ജന്‍ ദാസ് കൊല്ലപ്പെടുന്നത്. ജൂണ്‍ അഞ്ചിന് ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ നിന്നു ബാഗിലാക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഭർത്താവിനെ കൊന്ന ശേഷം പ്ലാസ്റ്റിക് ബാഗിലാക്കിയ ശരീരഭാഗങ്ങൾ ഇരുവരും ചേർന്ന് ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ ശേഷം കഴുത്തിലെ ഞരമ്പു മുറിച്ചാണു കൊല നടത്തിയതെന്നാണു മൊഴി. രക്തം പൂര്‍ണമായി വാര്‍ന്നൊഴുക്കിയ ശേഷം ശരീരം 10 കഷണമാക്കി മുറിച്ചു. ഫ്രിജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ഉപേക്ഷിച്ചതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി.

woman murders husband, chops body into pieces

MORE IN INDIA
SHOW MORE