
നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊന്നു. ബെംഗളുരു ബിടിഎം ലേഔട്ടിൽ താമസിച്ചിരുന്ന ചെന്നൈ സ്വദേശിയായ വികാഷാണ് കൊല്ലപ്പെട്ടത്. വികാഷിന്റെ പ്രതിശ്രുത വധുവും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്. പ്രതികളെല്ലാവരും ബിടിഎം ലേഔട്ടിലെ താമസക്കാരും ആർക്കിടെക്‌ടുമാരുമാണ്. ഒളിവിൽപ്പോയ സൂര്യയെ പൊലീസ് അന്വേഷിക്കുകയാണ്. യുക്രെയ്‌നിൽനിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ്, രണ്ടുവര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണു ബെംഗളൂരുവിലേക്ക് വന്നത്.
വികാഷും യുവതിയും രണ്ടു വര്‍ഷമായി സൗഹൃദത്തിലും പ്രണയത്തിലുമായിരുന്നു. തുടർന്നു വിവാഹത്തിനു വീട്ടുകാർ സമ്മതം മൂളി. ഇതിനിടെ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. സെപ്റ്റംബർ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടി. വികാഷിനോട് ഇതേപ്പറ്റി ചോദിച്ചു.
തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടു. സഹപാഠിയായ സുശീലിനോട് ഇക്കാര്യം യുവതി പറഞ്ഞു. വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഗൗതവും സൂര്യയും ഇവരുടെ കൂടെച്ചേർന്നു. അങ്ങനെയാണ് സെപ്റ്റംബർ 10ന് വികാഷിനെ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. ചൂലുകളും വെള്ളക്കുപ്പിയും മറ്റും ഉപയോഗിച്ചു വികാഷിനെ ഇവർ മർദിച്ചു. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണു പ്രതികളുടെ മൊഴി.
ബോധരഹിതനായ വികാഷിനെ ഇവർതന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും. വിവരം വികാഷിന്റെ സഹോദരൻ വിജയ്‌യെ യുവതി അറിയിച്ചു. താൻ ഫോൺ വിളിക്കുന്നതിനിടെ, സുഹൃത്തുക്കളും വികാഷും തമ്മിൽ വഴക്കുണ്ടാവുകയും അവർ മർദിച്ചെന്നുമാണു യുവതി പറഞ്ഞത്. സുഷീലിന്റെ ബെഗുരിലെ വീട്ടിലായിരുന്നു കൊലപാതകം. മാരകമായി മര്‍ദനമേറ്റ വികാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബർ 14ന് മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ പങ്ക് തെളിഞ്ഞത്. ഇവരെ കസ്റ്റഡിയിൽ വിട്ടു.