കാനഡയിലെ വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റു; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

ടൊറന്റോയിലുണ്ടായ കൂട്ടവെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു. കൊനെസ്റ്റോഗ കോളജ് വിദ്യാർഥിയും ഓട്ടമൊബീൽ വർക്ക് ഷോപ്പിൽ താൽക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്‍വീന്ദർ സിങ്ങാണ് (28) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം ഇതോടെ 3 ആയി. പൊലീസ് കോൺസ്റ്റബിൾ ആൻഡ്രൂ ഹോങ്, വർക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീൽ അഷ്റഫ് എന്നിവരാണ് മരിച്ച മറ്റു 2 പേർ. 

സത്​വീന്ദർ ജോലി ചെയ്ത വർക് ഷോപ്പിലെ മുൻ ജീവനക്കാരൻ ആണ് അക്രമിയായ സീൻ പെട്രി. ഇയാളെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ദുബായിൽ ട്രക്ക് ഡ്രൈവറാണ് സത്‌വീന്ദറിന്റെ പിതാവ്. കോവിഡ് കാലം തുടങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലാത്ത പിതാവ് മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ഗോഫണ്ട്മീ എന്ന കൂട്ടായ്മ മരിച്ച വിദ്യാർഥിക്കായി 35,000 ഡോളർ സമാഹരിച്ചു നൽകി.