ആഘോഷവേളകളില്‍ ധരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ എല്ലായിപ്പോഴും ചര്‍ച്ചയാകാറുണ്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വർണ്ണാഭമായ തലപ്പാവ് ധരിക്കുന്ന രീതി ഇത്തവണയും പ്രധാനമന്ത്രി പിന്തുടര്‍ന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്താൻ ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി ദേശീയ പതാകയുടെ രൂപത്തിലുള്ള നീളമുള്ള വെളുത്ത തലപ്പാവ് ധരിച്ചാണ് എത്തിയത്. ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽനിന്ന് ഇത് ഒന്‍പതാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെള്ള കുർത്തയും നേവി ബ്ലൂ കോട്ടുമായിരുന്നു വേഷം.
വേഷത്തിലും അവതരണത്തിലും വരവിലും ഏറെ ശ്രദ്ധ വയ്ക്കാറുള്ള പ്രധാനമന്ത്രി മുൻ വർഷങ്ങളിലെ സ്വാതന്ത്ര്യദിനങ്ങളിലും ഇത്തരം വൈവിധ്യപൂർണമായ തലപ്പാവുകൾ ധരിക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞ വർഷം മോദി ചുവന്ന പാറ്റേണിലുള്ള ലോങ് ടെയിൽ കാവി തലപ്പാവായിരുന്നു ധരിച്ചത്. 2020-ൽ ഇത് കുങ്കുമവും ക്രീമും നിറഞ്ഞതായിരുന്നു. 2019-ൽ പ്രധാനമന്ത്രി മോദി തിരഞ്ഞെടുത്തത് ‘മൾട്ടി-കളർ’
തലപ്പാവും, 2018 ൽ കാവി തലപ്പാവും ധരിച്ചാണ് ചെങ്കോട്ടയിൽ പ്രത്യക്ഷപ്പെട്ടത്. 2017-ലെ പ്രധാനമന്ത്രിയുടെ തലപ്പാവ് കടും ചുവപ്പും മഞ്ഞയും കലർന്ന സ്വർണ്ണരേഖകളുള്ളതായിരുന്നു.
2016-ൽ പിങ്ക്, മഞ്ഞയും 2015-ൽ പലനിറത്തിലുള്ള ലൈനുകൾ പൊതിഞ്ഞ മഞ്ഞ തലപ്പാവുമാണ് അണിഞ്ഞത്. 2014-ലെ അദ്ദേഹം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യദിനത്തിൽ കടും ചുവപ്പ് നിറത്തിലുള്ള ജോധ്പുരി തലപ്പാവാണ് തിരഞ്ഞെടുത്തത്.