കോവിഡ് ബാധിച്ച് ദുബായിയിൽ മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാർ തങ്കപ്പന്‍റെ ചിതാഭസ്മം രണ്ടു വർഷത്തിനു ശേഷം ജന്മനാട്ടിലേക്ക്. രാജ്കുമാറിന്‍റെ മക്കളുടെ ആഗ്രഹപ്രകാരം ചിതാഭസ്മവുമായി അൽഐനിലെ ആരോഗ്യപ്രവർത്തക താഹിറ നാട്ടിലേക്കു തിരിക്കും. ദുബായിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശി സിജോ പോളാണ് രണ്ടരവർഷക്കാലം ചിതാഭ്സമം സൂക്ഷിച്ചിരുന്നത്.
രാജ്കുമാറിന്‍റെ അന്ത്യ കർമങ്ങൾക്ക് ചിതാഭസ്മമെങ്കിലും ലഭിക്കണമെന്ന മക്കളുടെ ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്. കോട്ടയം സ്വദേശി സിജോ പോൾ രണ്ടരവർഷമായി സൂക്ഷിച്ചുവച്ചിരുന്ന ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള നിയോഗം താഹിറയ്ക്കാണ്. അജ്മാനിൽ ജോലി ചെയ്തിരുന്ന രാജ്കുമാർ 2020 മേയിലാണ് കോവിഡ് ബാധിച്ച് മരിച്ചത്. മക്കളുടെ ആഗ്രഹമറിഞ്ഞ സിജോ പോൾ ചിതാഭസ്മം ഏറ്റുവാങ്ങി സൂക്ഷിക്കുകയായിരുന്നു. എന്നാൽ, പല കാരണങ്ങളാൽ സിജോയ്ക്ക് ചിതാഭസ്മം നാട്ടിലെത്തിക്കാനായില്ല.
അതിനിടെയാണ് അൽ ഐനിലെ ആരോഗ്യപ്രവർത്തകയായ താഹിറ കല്ലുമുറിയ്ക്കൽ കോവിഡ് കാലത്തെ പ്രവർത്തനങ്ങളും അനുഭവങ്ങളും കോർത്തിണക്കിയൊരു പുസ്തകമെഴുതുന്നത്. അതുവഴി ലഭിച്ച വരുമാനം കോവിഡ് ബാധിച്ച് മരിച്ചയാരുടെയെങ്കിലും കുട്ടികളുടെ പഠനകാര്യങ്ങൾക്ക് വിനിയോഗിക്കണമെന്ന ആഗ്രഹമാണ് താഹിറയെ രാജ്കുമാറിന്‍റെ കുട്ടികളിലെത്തിച്ചത്. ചിതാഭസ്മത്തിന്‍റെ വിവരമറിഞ്ഞ താഹിറ സിജോയെ സമീപിച്ചു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
രാജ്കുമാറിന്‍റെ ചിതാഭസ്മം കന്യാകുമാരിയിലെത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. അതിനുള്ള അനുമതിപത്രം താഹിറയുടെ പേരിൽ ലഭിച്ചു. അതുവരെ രാജ്കുമാറിന്‍റെ ചിതാഭസ്മം സിജോ പോൾ തന്നെ സൂക്ഷിക്കും. കോണ്‍സിലേറ്റിൽ നിന്ന് സിൽ ചെയ്തു വാങ്ങിയ ചിതാഭസ്മം അടങ്ങിയ പെട്ടി താഹിറ സിജോയ്ക്ക് കൈമാറി. താഹിറയ്ക്കൊപ്പം രാജ്കുമാറിന്‍റെ മക്കളെ കാണാൻ കന്യാകുമാരിയിൽ പോകാന്‍ ശ്രമിക്കുമെന്നും സിജോ പറയുന്നു.