ദയാവധത്തിനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുന്ന സുഹൃത്തിന് യാത്രാനുമതി നല്‍കരുതെന്ന ഹർജിയുമായി യുവതി കോടതിയിൽ. ദയാവധം തേടിയാണ് സുഹൃത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുന്നത്. 40കളുടെ അവസാനത്തിലുള്ള തന്റെ സുഹൃത്ത് മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗത്താല്‍ ബുദ്ധിമുട്ടുകയാണ്, ചികിത്സകന്റെ സഹായത്തോടെ ആത്മഹത്യയ്ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുന്നത്. സുഹൃത്തിന് എമിഗ്രേഷൻ ക്ലീയറൻസ് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. സുഹൃത്തിന്റെ രോഗം ചികിത്സിച്ചാൽ മാറുന്നതാണ്. 2014ൽ ആണ് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടത്. രോഗം ഗുരുതരമായതോടു കൂടി ചലശേഷി കുറഞ്ഞിരുന്നു. കോവിഡ് മൂലം ചികിത്സ മുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലോ വിദേശത്തോ ചികിത്സ നൽകാൻ പണത്തിന് ബുദ്ധിമുട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ശാരീരികമായും മാനസികമായും രോഗിയെ തളർത്തുന്ന രോഗമാണ് ഫാറ്റിഗ് സിന്‍ഡ്രോം. സുഹൃത്ത് ഇപ്പോൾ ദയാവധത്തിനായി വാശി പിടിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തിനും ഇത് ഏറെ മനോവിഷമമുണ്ടാക്കുന്നുണ്ട്. ചികിത്സയ്ക്കായുള്ള യാത്ര എന്ന നിലയില്‍ സുഹൃത്തിന് വിസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ഗവേഷണങ്ങൾ നടന്നു വരുന്നതെ ഉള്ളൂ. ചിലരിൽ ദീർഘകാലം ഈ രോഗം നിലനിൽക്കാം.