ഭർത്താവ് തൂങ്ങി മരിച്ചെന്ന് പറഞ്ഞു; മൃതദേഹം കിടപ്പുമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ

crime
SHARE

കാണാതായ ഭർത്താവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ഗോവിന്ദ് സിങ് (30) എന്ന കർഷകനെ ഭാര്യ ശിൽപയാണ് (27) കുഴിച്ചു മൂടിയത്. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഗോവിന്ദിന്റെ സഹോദരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിയുന്നത്.

ഗോവിന്ദ് സിങ് ഉത്തർപ്രദേശിലെ ഷാജഹാൻപുരിലെ ഖമാരിയ ഗ്രാമത്തിൽ ഭാര്യ ശിൽപയ്ക്കും മൂന്നു മക്കൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 7ന് തന്നോടു വഴക്കിട്ട ഭർത്താവ് തൂങ്ങിമരിച്ചുവെന്നാണ് ശിൽപ പൊലീസിനോടു പറഞ്ഞത്. വിവരം പുറത്തറിയുമെന്നു ഭയന്നാണ് താൻ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടതെന്നും കുട്ടികൾക്കൊന്നും ഇതേക്കുറിച്ച് അറിയില്ലെന്നും ശിൽപ പൊലീസിനോടു പറഞ്ഞു.

എന്നാൽ, ശിൽപയുടെ മൊഴിയിൽ തൃപ്തരല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി അച്ഛൻ അമ്മയുമായി വഴക്കിടുന്നതു കണ്ടെന്ന് ശിൽപയുടെയും ഗോവിന്ദിന്റെയും മൂത്ത മകൾ പൊലീസിനു മൊഴി നൽകി. മൃതദേഹം കുഴിച്ചിടുന്നതിനായി ശിൽപ മറ്റാരുടെയോ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം നടത്തിവരികയാണ്.

MORE IN INDIA
SHOW MORE