തമിഴ്നാട് മധുരയിൽ ക്ഷേത്രോല്‍സവത്തില്‍ വിളമ്പാനായി തയാറാക്കികൊണ്ടിരുന്ന പായസത്തിൽ വീണു ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുത്തുകുമാറാണ് മരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു അപകടം.
മധുരയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ആടിമാസ ഉത്സവത്തിനിടെയാണു ദുരന്തമുണ്ടായത്. ക്ഷേത്രത്തിനു മുന്‍പിലെ വഴിയരികിലായിരുന്നു നിവേദ്യപ്പായസം തയാറാക്കിയിരുന്നത്. നിരയായി വച്ചിരിക്കുന്ന ചെമ്പുകളില്‍ പായസം തിളച്ചുകൊണ്ടിരിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. മുത്തുകുമാർ പാചകം നടക്കുന്ന സ്ഥലത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തല ചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു ചെമ്പിനു സമീപം ഇരിക്കാന്‍ ശ്രമിക്കവേബാലൻസ് തെറ്റി പായസച്ചെമ്പിലേക്കു വീണുപോവുകയായിരുന്നു. ഓടിക്കൂടിയവർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. തുടര്‍ന്ന് ചെമ്പ് മറിച്ചിട്ടാണു മുത്തുകുമാറിനെ പുറത്തെടുത്തത്. 65 ശതമാനം പൊള്ളലേറ്റ മുത്തുകുമാര്‍ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചയോടെ മുത്തുകുമാർ മരിച്ചു.
ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.