പാമ്പുകടിയേറ്റു മരിച്ച പെൺകുട്ടിയെ 3 മാസം മുമ്പ് വയോധികൻ ബലാത്സംഗം ചെയ്തു; അറസ്റ്റ്

13 വയസ്സുകാരിയെ ബലാൽസംഗം ചെയ്തെന്ന് കുറ്റത്തിന് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ 78–കാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഈ പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് വയോധികൻ പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. ഇതിന്റെ വിഡിയോ പെൺകുട്ടിയുടെ മരണശേഷം പുറത്ത് വന്നിട്ടുണ്ട്. 

ഗ്രാമത്തിലെ ചില യുവാക്കൾ ഈ സംഭവം പ്രതി അറിയാതെ  ചിത്രീകരിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ യുവാക്കൾ വിഡിയോ പുറത്ത് വിടുകയായിരുന്നു. എന്നാൽ ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയതിനും പ്രചരിപ്പിച്ചതിനും യുവാക്കളെയും ബലാൽസംഗം ചെയ്തതിന് വയോധികനെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'പെൺകുട്ടി ജനിച്ച് അഞ്ച് വർഷം കഴിയും മുമ്പ് മാതാപിതാക്കൾ മരിച്ചിരുന്നു. പിന്നീട് ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടി വളർന്നത്. പാമ്പ് കടിച്ചതിനെ തുടർന്ന് കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. കർമങ്ങളെല്ലാം കഴിഞ്ഞ ശേഷം ഗ്രാമത്തിലെ ചില യുവാക്കൾ ബലാൽസംഗ ദൃശ്യങ്ങൾ പരസ്പരം പങ്കുവച്ചു. മറ്റൊരു ഗ്രാമത്തിൽ നിന്ന് ഇവിടേക്ക് മൂന്ന് മാസം മുമ്പ് സന്ദർശനത്തിന് എത്തിയ യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്. വിഡിയോയിൽ വയോധികൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാം. കുട്ടി ഇയാളെ ബലമായി പിടിച്ച് തള്ളാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷേ മരണകാരണം പാമ്പ് ക‍ടിയേറ്റത് തന്നെയാണ്'. പൊലീസ് പറയുന്നു

5 യുവാക്കളെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. ഈ വിഡിയോ കാട്ടി ഇവർ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും സംശയിക്കുന്നു.