രാഷ്ട്രപതി തിരഞ്ഞെടുപ്പുമായുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണക്കുമെന്ന് മായാവതി. ദ്രൗപദി മുർമു മികച്ച സ്ഥാനാർഥി ആയതിനാലും ഗോത്രവർഗത്തിൽ നിന്നുള്ളയാൾ എന്ന നിലയിലാണ് പിന്തുണയ്ക്കുന്നതെന്നും മായാവതി പറഞ്ഞു. ഇതോടെ ബിജെപിയെ പിന്തുണക്കുകയാണ് എന്ന പ്രചരണത്തിനും മായാവതി മറുപടി നല്‍കി.
'എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബിജെപിയെയോ എൻഡിഎയെയോ പിന്തുണച്ചോ പ്രതിപക്ഷത്തിനെതിരെയോ അല്ല, പാർട്ടിയെയും പ്രസ്ഥാനത്തെയും മനസ്സിൽ വെച്ചാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്'- ബിഎസ്പി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചുവരുത്തിയ ചര്‍ച്ചയില്‍ ബിഎസ്പിയെ ക്ഷണിച്ചില്ല. പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തങ്ങളുമായി ആലോചിച്ചില്ല. ചര്‍ച്ചയില്‍ മമത ബാനര്‍ജിയും ശരത് പവാറും ഉണ്ടായിരുന്നു എന്നിട്ട് തങ്ങളെ മനപൂര്‍വം ഒഴിവാക്കിയെന്നും അവര്‍ പറഞ്ഞു.
ബിജെപിയുടെ സ്ഥാനാർഥിയെന്നതു മാറ്റിവച്ച്, ഗോത്രവർഗത്തിൽനിന്നുള്ളയാൾ എന്ന പരിഗണനയിൽ പ്രതിപക്ഷത്തെ കൂടുതൽ പാർട്ടികൾ ദ്രൗപദിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പാർട്ടികളുടെ നിലപാടിനപ്പുറത്ത്, വോട്ടർമാർ ദ്രൗപദിക്ക് ‘മനഃസാക്ഷി വോട്ട്’ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പ്രതിപക്ഷ നേതാക്കളും സൂചിപ്പിക്കുന്നത്.