രാജ്യംകണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ കെസെടുത്ത് സിബിഐ. ഡിഎച്ച്എഫ്എല്‍ എന്ന ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരേയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളില്‍നിന്നായി 34,615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് കേസ്.
രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തുകയും ചെയ്തതായാണ് സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നത്. അൻപതിലേറെ അന്വേഷണ ഉദ്യേഗസ്ഥരടങ്ങുന്ന സംഘം മുംബൈയിലെ 12 ഇടങ്ങളിൽ അന്വേഷണസംഘം നടത്തി.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍. സ്ഥാപനത്തിനെതിരെ 17 ബാങ്കുകളില്‍നിന്ന് തട്ടിപ്പ് നടത്തിയെന്ന് കാട്ടി 2022 ഫെബ്രുവരിയിലാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് പരാതി നല്‍കിയത്. 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നതായി ആയിരുന്നു പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് മാത്രം 9,898 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതുകൂടാതെ കാനറാബാങ്കിൽ നിന്ന് 4,022 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് 3,802 കോടിയുമാണ് തട്ടിച്ചെടുത്തത്.
നിലവിൽ സിബിഐ അന്വേഷിക്കുന്നതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. എബിജി ഷിപ്പ് യാര്‍ഡ് കേസാണ് ഇതിനു മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. 23,000 കോടി രൂപയുടെ തട്ടിപ്പായിരുന്നു എബിജി ഷിപ്പ് യാര്‍ഡ് നടത്തിയത്.