ബിജെപിയുടെ ലോക്സഭ എംപിയും പശ്ചിമ ബംഗാൾ ബിജെപി മുൻ ഉപാധ്യക്ഷനുമായിരുന്നു അർജുൻ സിങ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാക്കളുമായി നടത്തിയ നീണ്ട വിവിധ യോഗങ്ങൾക്ക് ശേഷമാണ് ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷന്റെ ടിഎംസിലേക്കുള്ള പ്രവേശനം. മുമ്പ് ടിഎംസിയുടെ സിറ്റിംഗ് എംഎൽഎയായിരുന്ന അർജുൻ സിംഗ്, 2019 മാർച്ച് 14 ന് ബിജെപിയിൽ ചേരുകയായിരുന്നു. തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ ബിജെപിക്ക് ചില പോരായ്മകളുണ്ടെന്ന് അർജുൻ സിങ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അവസാനവാക്കായി വിശേഷിപ്പിക്കാവുന്ന ഒന്നുമില്ല ടിഎംസി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ അർജുൻ സിങ് മാധ്യമങ്ങളോടായി പറഞ്ഞു. ബംഗാൾ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കവെയാണ് അർജുൻ സിങിന്റെ കൂട്മാറ്റം. സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ നേരത്തെ അർജുൻ സിങ് രംഗത്തെത്തിയിരുന്നു.