പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും തീ ഇടാനും മുന്നിൽ നിന്ന അഞ്ചുപേരുടെ വീടുകൾ ബുൾഡോസർ െകാണ്ട് ഇടിച്ചുനിരത്തി അധികൃതർ. കസ്റ്റഡി മരണം ആരോപിച്ചാണ് അസമിലെ നഗോണ്‍ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടത്. പിന്നാലെ പ്രതികളായ അഞ്ചുപേരുടെ വീടുകൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. എല്ലാം അനധികൃത കയ്യേറ്റമാണെന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്. എന്നാൽ ഈ വാദത്തെ നാട്ടുകാർ നിഷേധിക്കുന്നുണ്ട്.
കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച 39കാരനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ അക്രമാസക്തരായത്. എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് സഫിക്കുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ അയാളെ വിട്ടയച്ചുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ ശരീര വേദനയാണെന്ന് പറഞ്ഞ് രണ്ട് ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നുവെന്നും ദൗര്‍ഭാഗ്യവശാല്‍ മരിച്ചുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
എന്നാല്‍ സഫിക്കുലിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സ്റ്റേഷനിലേക്ക് എത്തിയത്. സ്റ്റേഷന്‍ അക്രമത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അസം ഡിജിപി അറിയിച്ചു. സ്റ്റേഷൻ ചുമതലയുള്ള പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.