'തുടങ്ങിയത് പൂർണമാക്കാതെ വിശ്രമമില്ല'; മൂന്നാമൂഴത്തിന്‍റെ സൂചന നൽകി മോദി

modi-third
SHARE

മൂന്നാമങ്കത്തിനും തയാറെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമറോ പരിപാടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘‘​ഞാൻ ബഹുമാനിക്കുന്ന വളരെ മുതിർന്ന പ്രതിപക്ഷ നേതാവായിരുന്ന ആൾ ഒരിക്കൽ ചോദിച്ചു. രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത് എന്ന്. സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ എനിക്കു വിശ്രമമില്ലെന്ന‍ു മറുപടി നൽകി’’ – നരേന്ദ്ര മോദി വ്യക്തമാക്കി.

 ‌‌‌കേന്ദ്ര സർക്കാരിന്റെ നാലു പദ്ധതികളുടെ ഗുണഭോക്താക്കളാണ് ചടങ്ങിൽ എത്തിയത്. ‘ഒരിക്കൽ ഞാൻ ഒരു നേതാവിനെ കണ്ടു... അദ്ദേഹം വളരെ മുതിർന്ന നേതാവാണ്... രാഷ്ട്രീയമായി എതിർചേരിയിലാണ്, പക്ഷേ, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരുദിവസം അദ്ദേഹം മറ്റു ചില വിഷയങ്ങൾക്കായി എന്നെ കാണാൻ വന്നു. അദ്ദേഹം പറഞ്ഞു ‘മോദിജി, ഇനി താങ്കൾക്ക് എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയല്ലോ.

അദ്ദേഹം വിചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്. എന്നാൽ അദ്ദേഹത്തിന് അറിയില്ല, ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. അല്ല, പരിപൂർണ പരിണാമം സംഭവിക്കുക എന്നതാണ് എന്റെ സ്വപ്നം. ലക്ഷ്യം 100 ശതമാനം പൂർത്തീകരിക്കുക. സർക്കാർ സംവിധാനങ്ങളെ ഒരു ശീലത്തിലേക്കു മാറ്റുക, പൗരന്മാരിൽ വിശ്വാസം കൊണ്ടുവരിക.

2014ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പകുതിയോളം ജനങ്ങൾ ശൗചാലയ സൗകര്യങ്ങൾ, വാക്സിനേഷൻ, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയിൽനിന്ന് അകലെയായിരുന്നു. ഒരു തരത്തിൽപ്പറഞ്ഞാൽ അവര്‍ക്ക് അവയൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈ വർഷങ്ങൾ നമ്മുടെ പ്രയത്നത്താൽ പല പദ്ധതികളും 100 ശതമാനം സാക്ഷാത്കരിക്കാനായി.ഇവയൊക്കെ ബുദ്ധിമുട്ടേറിയ കാര്യങ്ങളായിരുന്നു. വിഷയത്തിൽ തൊടാൻ പോലും രാഷ്ട്രീയക്കാർക്ക് പേടിയായിരുന്നു. എന്നാൽ ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണ്’ – മോദി കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE