ഇന്നലെ രാജിവച്ച് ബിജെപി മന്ത്രി; 2014 കേസ് കുത്തിപ്പൊക്കി വാറണ്ട് ഇട്ട് യോഗി പൊലീസ്

yogi-police-up
SHARE

ഇന്നലെ ഉത്തർപ്രദേശിൽ ബിജെപി മന്ത്രിസഭയിൽ നിന്നും രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറണ്ടുമായി യുപി പൊലീസ്. 2014ൽ റജിസ്റ്റർ ചെയ്ത കേസിന്റെ പേരിലാണ് ഇപ്പോൾ വാറണ്ട് ഇട്ടിരിക്കുന്നത്. അന്ന് ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇപ്പോൾ ബിജെപിയിൽ നിന്നും രാജിവച്ച് തൊട്ടടുത്ത നിമിഷമാണ് കേസിൽ തുടർനടപടി സ്വീകരിച്ചിരിക്കുന്നത്. കേസ് ജനുവരി 24ന് പ്രത്യേക കോടതി പരിഗണിക്കും. അന്ന് മായാവതിയുടെ ബിഎസ്്പിയിൽ അംഗമായിരുന്നു മൗര്യ.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി ഇന്ന് രാജിവച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. ഇതോടെ 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാരുൾപ്പെടെ ആറ് എംഎൽഎമാർ ബിജെപി വിട്ടു.

ഇന്നലെ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് രാജിവച്ചത്. രാജിവച്ചവർ സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നാണ് വിവരം. രാജി പ്രഖ്യാപനത്തിനു പിന്നാലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സ്വാമി പ്രസാദ് മൗര്യയ്ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്ത‌ിരുന്നു. ബിജെപിയും എസ്പിയും നേർക്കുനേർ പോരാടുന്ന യുപിയിൽ, ഒബിസി വിഭാഗത്തിൽനിന്നുള്ള രണ്ട് മന്ത്രിമാരുടെ രാജി ബിജെപിക്കു കനത്ത തിരിച്ചടിയാണ്. 

നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ. 5 തവണ എംഎൽഎയായി. മൗര്യയുടെ രാജി വാർത്ത വന്നതിനു പിന്നാലെ, റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും ഇന്നലെ രാജി പ്രഖ്യാപിച്ചു. ബിഎസ്പിയിൽനിന്ന് മൗര്യയ്ക്കൊപ്പം ബിജെപിയിലെത്തിയവരാണ് ആദ്യ മൂന്നു പേർ. 

MORE IN INDIA
SHOW MORE