2000 കോടി രൂപ ചെലവഴിച്ച് ആധ്യാത്മികാചാര്യൻ ശങ്കരാചാര്യരുടെ (ആദി ശങ്കര) പ്രതിമ നിർമിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ.108 അടി ഉയരമുള്ള പ്രതിമയും അതിനോട് ചേർന്ന് ശങ്കരാചാര്യരുടെ മ്യൂസിയവും നിർമിക്കാനാണ് പദ്ധതി. കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ആചാര്യ ശങ്കര എക്ത ന്യാസ് ട്രസ്റ്റ് അംഗങ്ങളുമായി ചർച്ച നടത്തി.
54 അടി ഉയരമുള്ള തട്ടിൽ 108 അടി ഉയരത്തിലാകും ‘ഏകാത്മത പ്രതിമ’ (സ്റ്റാച്യു ഓഫ് വൺനെസ്) നിർമിക്കുക. ഓംകാരേശ്വരിലെ 7.5 ഹെക്ടർ ഭൂമിയിലാകും മ്യൂസിയവും പ്രതിമയും സ്ഥിതി ചെയ്യുക. നർമദ തീരത്തോടു ചേർന്ന് 5 ഹെക്ടർ പ്രദേശത്ത് ഒരു ഗുരുകുലവും 10 ഹെക്ടറിൽ ആചാര്യ ശങ്കര ഇന്റർനാഷനൽ അദ്വൈത വേദാന്ത സൻസ്താനും സ്ഥാപിക്കും.
എന്നാൽ ഈ പ്രഖ്യാപനം ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പ്രതികരിച്ചു. ഈ പദ്ധതിക്കായി ബജറ്റിൽ പണം അനുവദിച്ചതിനു ശേഷം മാത്രമേ ഇതിൽ ചർച്ച നടത്തേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതത്തിലും മേലെയാണ് നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത. സംസ്ഥാന ബജറ്റ് വിഹിതം 2.41 ലക്ഷം കോടി രൂപയാണ്. എന്നാൽ കടം 2.56 ലക്ഷം രൂപയും. കടബാധ്യത സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.