7 ദിവസം ക്വാറന്റീൻ ‘റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക്; ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല

Omicron-quarantine
SHARE

ന്യൂഡൽഹി: ബുധൻ മുതൽ വിദേശത്തുനിന്നെത്തുന്നവർക്കായി കേന്ദ്ര സർക്കാർ പുതിയ  മാർഗരേഖ പുറത്തിറക്കി. കേന്ദ്ര സർക്കാർ 26നു പുറത്തിറക്കിയ ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവരാണ് 7 ദിവസം ക്വാറന്റീൻ ഉറപ്പാക്കേണ്ടത്. ഈ പട്ടികയിൽ ഗൾഫ് രാജ്യങ്ങളില്ല. പട്ടികയിലുള്ളവ ഇവ: യൂറോപ്യൻ രാജ്യങ്ങൾ, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലദേശ്, ബോട്സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഇസ്രയേൽ, ഹോങ്കോങ്.

പ്രധാന നിർദേശങ്ങൾ: 

∙എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം. സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യണം. യാത്രയ്ക്കു മുൻപുള്ള 14 ദിവസത്തെ വിവരം നൽകണം. 

∙ ‘റിസ്ക്’ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന. പോസിറ്റീവെങ്കിൽ ഐസലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സയും സാംപിളിന്റെ ജനികത ശ്രേണീകരണവും. നെഗറ്റീവാണെങ്കിൽ 7 ദിവസം ക്വാറന്റീൻ. എട്ടാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ തുടർന്ന് 7 ദിവസം സ്വയംനിരീക്ഷണം. 

∙പോസിറ്റീവ് ആകുന്നവർക്ക് ഒമിക്രോൺ അല്ലെന്നു സ്ഥിരീകരിച്ചാൽ നെഗറ്റീവ് ആകുമ്പോൾ ആശുപത്രി വിടാം. ഒമിക്രോൺ ആണെങ്കിൽ കർശന ഐസലേഷൻ. 

∙റിസ്ക് പട്ടികയിലില്ലാത്ത രാജ്യത്തു നിന്നുള്ള യാത്രക്കാരിൽ 5 % പേർക്കു കോവിഡ് പരിശോധന. പോസിറ്റീവായാൽ ജനിതക ശ്രേണീകരണവും ഐസലേഷനും ബാധകം. നെഗറ്റീവായാൽ 14 ദിവസത്തെ സ്വയം നിരീക്ഷണം. 

∙ക്വാറന്റീനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നതിനിടെ രോഗലക്ഷണം വന്നാൽ വീണ്ടും പരിശോധന. 

∙ 5 വയസ്സു വരെയുള്ള കുട്ടികൾക്കു വിമാനത്താവളത്തിൽ പരിശോധനയില്ല. 

MORE IN INDIA
SHOW MORE