വെള്ളത്താല്‍ ചുറ്റപ്പെട്ട് വീട്; ചെന്നൈയില്‍ ബാത്ത് ടബ് ബോട്ടാക്കി നടന്‍റെ രോഷം

Specials-HD-Thumb-New-From-0708-Mansoor-Ali-Khan
SHARE

ചെന്നൈയല്‍ കഴിഞ്ഞ രാത്രി പെയ്ത മഴയില്‍ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങളില്‍. പള്ളിക്കരണി, വേളാച്ചേരി, ട്രിപ്ലിക്കന്‍, ഗുഡുവാഞ്ചേരി, കെ.കെ.നഗര്‍, അശോക് നഗര്‍, ആവടി തുടങ്ങി ജനവാസമേഖലകളിലെല്ലാം റോഡുകളില്‍ വെള്ളം നിറഞ്ഞു. അരയടി വരെ ഉയരത്തില്‍ വെള്ളക്കെട്ടുണ്ടായി. കോര്‍പ്പറേഷന്‍ കൂറ്റന്‍ മോട്ടര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന പ്രവൃത്തി തുടരുകയാണ്. രണ്ടാഴ്ച മുന്‍പുണ്ടായ പ്രളയത്തിന്റെ അത്രയ്ക്കു ദുരിതമില്ലെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ജീവിതത്തെ ബാധിച്ചിട്ടുണ്ട്. അതിനിടയ്ക്കാണ് നടന്‍ മന്‍സൂര്‍ അലിഖാന്റെ വേറിട്ട പ്രതിഷേധം. നുങ്കപാക്കത്തെ വീടിനു ചുറ്റും രാത്രിമഴയില്‍ വെള്ളം നിറഞ്ഞതാണ് നടനെ സമരത്തിനു പ്രേരിപ്പിച്ചത്. ഉപയോഗിക്കാത്ത ബാത്ത് ടബാണ് ബോട്ടാക്കി മാറ്റിയത്. ഷട്ടില്‍ ബാറ്റില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി തുഴയുണ്ടാക്കിയാണ് ബോട്ട് വെള്ളത്തിലിറക്കിയത്. താരം തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ജനിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ജനിക്കണം. തമിഴ്നാട്ടില്‍ ജനിക്കുകയാണെങ്കില്‍  ചെന്നൈയില്‍ ജനിക്കണമെന്ന തമിഴ് സിനിമാ പാട്ടും പാടിയായിരുന്നു പ്രതിഷേധം. നേരത്തെയും വേറിട്ട പ്രതിഷേധങ്ങള്‍ വഴി ജനശ്രദ്ധ നേടിയ താരമാണ് മന്‍സൂര്‍ അലിഖാന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലെ തൊണ്ടാമൂത്തൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു മന്‍സൂര്‍. മാലിന്യപ്രശ്നം ചര്‍ച്ചയാക്കാന്‍ റോഡരികിലെ കുപ്പയില്‍ കയറി ഇരുന്ന് വോട്ട് അഭ്യര്‍ഥിച്ചാണ് അന്ന് മാധ്യമ ശ്രദ്ധ നേടിയത്.

പെരുമഴയുടെ മറ്റൊരു രാത്രി; മാനം തെളിഞ്ഞ പകല്‍

ചെന്നൈയിൽ ഒറ്റരാത്രികൊണ്ടു പെയ്ത മഴയിൽ 400-ലധികം തെരുവുകൾ വെള്ളത്തിലായി. വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് മൂന്ന് സബ്‌വേകൾ അടച്ചു. കോർപ്പറേഷന്റെ റിപ്പോർട്ട് പ്രകാരം വ്യാഴം മുതൽ ശനിയാഴ്ച വരെ 404 തെരുവുകളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 20 തെരുവുകൾ ശനിയാഴ്ച രാവിലെ 10 മണിയോടെ വൃത്തിയാക്കി. ബാക്കിയുള്ള 384 തെരുവുകളിൽ നിന്ന് 105 സ്ഥലങ്ങളിലെ വെള്ളം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടി നഗർ, ജവഹർ നഗർ, എജിഎസ് കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. രംഗരാജപുരം ടൂവീലർ സബ്‌വേ, മാഡ്‌ലി സബ്‌വേ, ഗണേശപുരം സബ്‌വേ എന്നിവയാണ് അടച്ചിട്ടിരിക്കുകയാണ്. മഴ തുടരുമെന്ന പ്രവചനമുള്ളതിനാല്‍ തുടര്‍ച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ 820 മോട്ടോർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്,

നാളെ മഴയുടെ ശക്തി കുറയുമെന്നു പ്രവചനം 

ശ്രീലങ്കയ്ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാത ചുഴിയുടെ ശക്തി കുറയുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാവില മുതല്‍ ചെന്നൈയില്‍ നിന്ന് മഴ മാറിനില്‍ക്കുകയാണ് .രാത്രി ഒറ്റപ്പെട്ട മഴയുണ്ടായേക്കും. തീരദേശ തമിഴ്നാട്ടില്‍ നാളെ മിതമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ േകന്ദ്രം അറിയിച്ചു. അതേസമയം ഒറ്റപ്പെട്ട ശക്തമാ മഴയുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്  ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, കടലൂർ, മയിലാടത്തുറൈ, നാഗപട്ടണം, പുതുച്ചേരി, കാരയ്ക്കൽ എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായില്ല.

MORE IN INDIA
SHOW MORE