കഷണ്ടി ചികിത്സയ്ക്ക് ലേസർ ഹെൽമറ്റ്; വേറിട്ട് പട്ന എയിംസ് ആശുപത്രി

bladness-bihar
SHARE

കഷണ്ടി ചികിത്സയ്ക്ക് പട്ന എയിംസ് ആശുപത്രിയിൽ എൽഇഡി ലേസർ ഹെൽമറ്റ് വികസിപ്പിക്കുന്നു. ദിവസം മൂന്നു മണിക്കൂർ വീതം മൂന്നു- നാലു മാസം ഹെൽമറ്റ് ധരിച്ചു ലേസർ ചികിത്സ നടത്തിയാൽ കഷണ്ടി മാറുമെന്നാണ് എയിംസ് ന്യൂറോ ഫിസിയോളജി വകുപ്പിന്റെ അവകാശവാദം. 

കഷണ്ടി നിവാരണത്തിന് ഉതകുന്ന 32 തരം ലേസർ രശ്മികൾ ഹെൽമറ്റിൽനിന്നു തൊലിപ്പുറത്തേക്കു പ്രവഹിപ്പിക്കുന്നതാണു ചികിത്സാരീതി. കഷണ്ടി ചികിത്സയ്ക്കായി രാജ്യത്ത് ഇതേവരെ നടത്തിയ ഗവേഷണങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണു ലേസർ ചികിത്സ വികസിപ്പിച്ചത്. പട്ന ഐഐടിയുടെ സഹകരണത്തോടെ ഹെൽമറ്റ് മാതൃക രൂപപ്പെടുത്തി. ഹെൽമറ്റ് മാതൃകയ്ക്കും തെറപ്പിക്കും പേറ്റന്റ് നേടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പേറ്റന്റ് ലഭിച്ച ശേഷം ലേസർ ഹെൽമറ്റ് മാതൃക പുറത്തിറക്കും. 

മുടിവളർച്ച മൂന്നു ഘട്ടങ്ങളായി തിരിച്ചാണ് പരീക്ഷണം നടത്തിയത്. ത്വക്കിൽ മുടി ഏറ്റവുമധികം കാലം നിൽക്കേണ്ട ആദ്യ ഘട്ടം പെട്ടെന്ന് അവസാനിക്കുന്നതാണ് കഷണ്ടിക്കു കാരണം. മുടിക്ക് ആരോഗ്യം ലഭിക്കേണ്ട ആദ്യഘട്ടം നീണ്ടു നിൽക്കാത്തതിനാൽ ദുർബലമായ മുടിയാണു വളർന്നു വരുന്നത്.  ആരോഗ്യമില്ലാത്ത മുടി വേഗത്തിൽ കൊഴിഞ്ഞുപോകും. 

ത്വക്കിലെ രക്തയോട്ടം ലേസർ ചികിത്സയിലൂടെ വർധിപ്പിക്കുന്നതിലൂടെ രോമവളർച്ചയുടെ ആദ്യഘട്ടം ദീർഘിപ്പിച്ചു മുടി ആരോഗ്യമുള്ളതാക്കും. കഷണ്ടി ചികിത്സയിൽ ഏറ്റവും ഫലപ്രദമായ മാർഗമായിരിക്കും എൽഇഡി ലേസർ ഹെൽമറ്റ് എന്നാണു പട്ന എയിംസിലെ ന്യൂറോ ഫിസിയോളജി ഗവേഷകരുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE