‘ഞങ്ങള്‍ മാപ്പ് പറയാം; മോദി ഗുജറാത്തിലേക്ക് പോകട്ടെ’; കര്‍ഷകന്റെ മറുപടി

modi-farmer-sot
SHARE

വിവാദ കാർഷിക നിയമം മോദി സർക്കാർ പിൻവലിക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും പാർലമെന്റിൽ പിൻവലിക്കാതെ പിൻമാറില്ലെന്ന നിലപാടിലാണ് കർഷകർ. സമരം തുടരുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കർഷകരോട് സംസാരിച്ച ഒരു മാധ്യമപ്രവർത്തകനോട് കർഷകരുടെ പ്രതിനിധിയായ ഒരു സാധാരണക്കാരൻ നൽകിയ മറുപടി ഇപ്പോൾ വൈറലാണ്. അത്രമാത്രം കരുത്തോടെയും ഉറച്ച വാക്കുകളോടും കൂടിയാണ് കർഷകൻ ചോദ്യങ്ങളെ നേരിടുന്നത്. 

കാർഷിക നിയമം പിൻവലിച്ചതിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് അതിന് ഞങ്ങൾ എപ്പോഴാണ് കരഞ്ഞത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. മോദി മാപ്പ് പറഞ്ഞില്ലേ, ഡൽഹി വിട്ട് വീട്ടിലേക്ക് മടങ്ങികൂടെ എന്ന ചോദ്യത്തിന്, ഞങ്ങള്‍ അദ്ദേഹത്തോട് ആറ് തവണ മാപ്പ് പറയാന്‍ തയാറാണ്. ഞങ്ങളുടെ സീറ്റ് ഒഴിവാക്കി ഗുജറാത്തിലേക്ക് പോയ്‌ക്കോട്ടെ. അദ്ദേഹം ഒരാളല്ലേ പറഞ്ഞുള്ളൂ. ഞങ്ങള്‍ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി പറയുന്നു. പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ച് ഗുജറാത്തിലേക്ക് പോകൂ എന്നാണ് കർഷകന്റെ മറുപടി. 

സി.ആർ നീലകണ്ഠനാണ് ഹിന്ദിയിലുള്ള വിഡിയോ പരിഭാഷ ചെയ്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്: 

‘ഇത് ഒരു സാധാരണ കര്‍ഷകന്റെ വാക്കുകളാണ്. നരേന്ദ്ര മോദിയുടെ വാക്കുകളെ ഒരു കര്‍ഷകന്‍ എത്രമാത്രം വിശ്വാസത്തിലെടുക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ബനാറസ് നിയോജക മണ്ഡലത്തിലെ വോട്ടര്‍ ആയ ഈ കര്‍ഷകന്‍. ഒരു ബനാറസ്‌കാരന്റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ അദ്ദേഹം പറയുന്നത് കേള്‍ക്കുക. 

ചാനല്‍ പ്രതിനിധി: ഇപ്പോള്‍ സന്തോഷമായില്ലേ?

കര്‍ഷകന്‍ : ഞങ്ങള്‍ കരഞ്ഞതെപ്പോഴാണ്?

ചാനല്‍ പ്രതിനിധി: 12 മാസമായി ഇവിടെ ഇരിക്കുകയല്ലേ?

കര്‍ഷകന്‍ : ഇപ്പോഴും ഇരിക്കുകയല്ലേ. ഞങ്ങള്‍ക്കെന്ത് പ്രശ്‌നമാണുള്ളത്. ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലും ഇരിക്കുകയായിരുന്നില്ലേ? വീട്ടിലായിരുന്നെങ്കില്‍ മേല്‍പ്പുരയൊക്കെ ചോരുന്നുണ്ടോന്ന് നോക്കണമായിരുന്നു. ഇവിടെ ഉറപ്പുള്ള നല്ല താമസ സൗകര്യങ്ങളുണ്ട്.

ചാനല്‍ പ്രതിനിധി: പിഎം മോദിജി കര്‍ഷകര്‍ അവരുടെ വീടുകളിലേക്ക് മടങ്ങണമെന്ന് പറഞ്ഞുവല്ലോ? എപ്പോഴാണ് വീടുകളിലേക്ക് മടങ്ങുന്നത്?

കര്‍ഷകന്‍: ഞങ്ങള്‍ അദ്ദേഹത്തോട് പറയുന്നത് നിങ്ങള്‍ ഞങ്ങളുടെ ദില്ലി ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് മടങ്ങാനാണ്.. അദ്ദേഹം എന്തുകൊണ്ടു മടങ്ങുന്നില്ല?

ചാനല്‍ പ്രതിനിധി: ഇപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലേ. മടങ്ങിപ്പോകാതിരിക്കാനാകുമോ?

കര്‍ഷകന്‍: എംഎസ്പി ഉറപ്പുനല്‍കുന്ന നിയമ നിര്‍മ്മാണം നടത്തിയോ? 

ചാനല്‍ പ്രതിനിധി: അദ്ദേഹം പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമില്ലേ?

കര്‍ഷകന്‍: അദ്ദേഹത്തിന്റെ വാക്കും കഴുതയുടെ ചവിട്ടും.......

ചാനല്‍ പ്രതിനിധി: പ്രധാനമന്ത്രി മോദിയുടെ വാക്കുകളില്‍ വിശ്വാസമില്ലേ?!

കര്‍ഷകന്‍: മോദി.... മോദിയുടെ വാക്കും കഴുതയുടെ ചവിട്ടും. പ്രധാനമന്ത്രിയുടെ കാര്യമല്ല പറയുന്നത്. പ്രധാനമന്ത്രിപദം ആദരവര്‍ഹിക്കുന്നതാണ്.

ചാനല്‍ പ്രതിനിധി: പ്രധാനമന്ത്രിയാണ് പറഞ്ഞത് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന്.!!

കര്‍ഷകന്‍: ഞാന്‍ പറഞ്ഞില്ലേ... മോദിയാണ് പറഞ്ഞത്..

ചാനല്‍ പ്രതിനിധി: താങ്കള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി കണക്കാക്കുന്നില്ലെന്നോ?

കര്‍ഷകന്‍: പ്രധാനമന്ത്രിയെക്കുറിച്ചാണ് പറയുന്നതെങ്കില്‍ പാര്‍ലമെന്റില്‍ തീരുമാനമാകുമ്പോള്‍ പറയാം.

ചാനല്‍ പ്രതിനിധി: ഇപ്പോള്‍ അദ്ദേഹം പറഞ്ഞത്...?

കര്‍ഷകന്‍: അത് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞ കാര്യമല്ലേ? തെരഞ്ഞൈടുപ്പ് റാലികളില്‍ ഇത്തരം വിടുവായത്തം സാധാരണയാണ്.

ചാനല്‍ പ്രതിനിധി: ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം വിടുവായത്തമായാണോ താങ്കള്‍ക്ക് തോന്നിയത്?

കര്‍ഷകന്‍: വിടുവായത്തമല്ലാതെ മറ്റെന്താണ്?

ചാനല്‍ പ്രതിനിധി: താങ്കള്‍ വിശ്വാസമുണ്ടാകാന്‍ എന്തുചെയ്യണം?

കര്‍ഷകന്‍: പാര്‍ലമെന്റില്‍ പറയണം. കാര്‍ഷിക നിയമം ലോക്‌സഭയിലാണ് പാസാക്കിയത്. ലോക്‌സഭയില്‍ തന്നെ അത് പിന്‍വലിക്കണം. എം എസ് പി ഉറപ്പാക്കിക്കൊണ്ടുള്ള നിയമം നിര്‍മ്മിക്കണം. 50000ത്തിലധി കര്‍ഷകരുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്, അവരുടെ കാര്യത്തിലെന്താകും? 750ലധികം കര്‍ഷകര്‍ രക്തസാക്ഷികളായിട്ടുണ്ട് അക്കാര്യത്തിലെന്തു നടപടിയുണ്ടാകും?  കരിമ്പ് കര്‍ഷര്‍ക്ക് പണം ലഭിക്കുന്നില്ല. അതിന്റെ കാര്യത്തിലെന്താകും? വൈദ്യുതി നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിലെന്താണ് നടപടി? രാസവളത്തിന്റെ വില വര്‍ദ്ധിച്ചു. അതിന്റെ കാര്യത്തിലെന്താണ്?...

ചാനല്‍ പ്രതിനിധി: അദ്ദേഹം മാപ്പ് പറഞ്ഞല്ലോ?

കര്‍ഷകന്‍: ഞങ്ങള്‍ അദ്ദേഹത്തോട് ആറ് തവണ മാപ്പ് പറയാന്‍ തയ്യാറാണ്. ഞങ്ങളുടെ സീറ്റ് ഒഴിവാക്കി ഗുജറാത്തിലേക്ക് പോയ്‌ക്കോട്ടെ. അദ്ദേഹം ഒരാളല്ലേ പറഞ്ഞുള്ളൂ. ഞങ്ങള്‍ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി പറയുന്നു. പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ച് ഗുജറാത്തിലേക്ക് പോകൂ. 

ചാനല്‍ പ്രതിനിധി: അദ്ദേഹം പറയുന്നു, താന്‍ രാജ്യതാല്‍പര്യത്തെ കരുതിയാണ് തീരുമാനമെടുത്തതെന്ന്...

കര്‍ഷകന്‍: രാജ്യതാല്‍പര്യത്തെ കരുതിയോ? നേരത്തെ നിയമനിര്‍മ്മാണം നടത്തിയത് രാജ്യത്തിന് വിരുദ്ധമായിട്ടായിരുന്നില്ലേ? ഇന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറയുന്നുരാജ്യതാല്‍പര്യത്തിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന്.. നേരത്തെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയപ്പോഴും രാജ്യതാല്‍പര്യത്തിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ പറയൂ... രാജ്യത്തെ വഞ്ചിക്കുന്ന തീരുമാനം ഏതായിരുന്നു. ആദ്യത്തേതോ, ഇപ്പോഴത്തേതോ?....

MORE IN INDIA
SHOW MORE