ബിജെപി എംപിയായി ഇരുന്ന് െകാണ്ട് തന്നെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിക്കുന്ന വ്യക്തിയാണ് വരുൺ ഗാന്ധി എംപി. അദ്ദേഹം ഉടൻ പാർട്ടി വിടുമെന്ന ചർച്ച മുൻപ് തന്നെ സജീവമായിരുന്നു. കോൺഗ്രസിലേക്കാണോ എന്ന ചോദ്യം സജീവമാകുമ്പോഴാണ് വരുൺ മമതയുടെ തൃണമൂൽ കോൺഗ്രസിലേക്ക് എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. ബിസിനസ് സ്റ്റാന്റേര്‍ഡാണ് ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അടുത്തയാഴ്ച ഡൽഹിയിൽ എത്തുന്ന മമത ബാനർജിയും വരുൺ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും പിന്നീട് പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണും തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായേക്കുമെന്ന് മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വിവാദമായ മൂന്ന് കൃഷി നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയോട് നാലിന ആവശ്യങ്ങളുയർത്തി ബിജെപി എംപി വരുൺ ഗാന്ധിയുടെ കത്ത് നൽകിയിരുന്നു. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിൽ 700ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിച്ച അദ്ദേഹം, സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.