കടലൂരിലെ അണ്ണാമലൈ സര്‍വകാലാശയുടെ ഭാഗമായുള്ള രാജാ മുത്തയ്യ ഡെന്റല്‍ കോളജിലെ യുവഡോക്ടര്‍മാരുടെ ജന്‍മദിനാഘോഷമാണ് പുലിവാലായത്. കോളജിലെ രണ്ടാം ഗേറ്റിന് മുന്‍പില്‍ കോളജ് സ്ഥാപകനും അണ്ണാമലൈ സര്‍വകലാശാല സഹ സ്ഥാപകനുമായ രാജാ സര്‍ മുത്തയ്യ ചെട്ടിയാരുടെ അര്‍ധകായ പ്രതിമയുണ്ട്. ഈ പ്രതിമയുടെ തലയില്‍ വച്ചു കേക്ക് കട്ടിങ് നടത്തിയതിനാണ് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന 8 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബുധനാഴ്ച രാത്രി ഡോക്ടര്‍മാരില്‍ ഒരാളുടെ ജന്‍മദിനം ആഘോഷിക്കാന്‍ എട്ടംഗ സംഘം തീരുമാനിച്ചത്. കേക്ക് വാങ്ങി കോളജിന് മുന്നിലെ സ്ഥാപകന്റെ പ്രതിമയില്‍ കയറി പ്രതിമയുടെ തലയിൽ കേക്ക് വച്ച് മുറിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ കൂട്ടത്തിലുള്ള ഒരാള്‍ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതു വൈറലായതോടെയാണ് കോളജ് നടപടി എടുത്തത്.
എ.ഗിരിധരന്‍, ജെ.കാര്‍ത്തിക്, എസ്. കൃഷ്ണന്‍, എ.ഗിരിധരന്‍, പി.നവീന്‍ കുമാര്‍, അരിസ്റ്റോട്ടില്‍ ,വിശ്വ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. ബാങ്കറും,രാഷ്ട്രീയ നേതാവും വിദ്യഭ്യാസ പ്രവര്‍ത്തകനുമായിരുന്നയാളാണ് രാജാ മുത്തയ്യ. പഴയ മദ്രാസ് പ്രോവിന്‍സില്‍ വിദ്യഭ്യാസ ,എക്സൈസ് മന്ത്രിയും മദ്രാസ് മേയറുമായിരുന്ന മുത്തയ്യയെ അപമാനിക്കുന്നതാണ് യുവ ഡോക്ടര്‍മാരുടെ നടപടിയെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് കോളജ് നടപടി എടുത്തത്.