തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദത്തിലായി പഞ്ചാബ് സർക്കാർ. കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകാനുള്ള പഞ്ചാബ് മന്ത്രിസഭയുടെ തീരുമാനം മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് പുതിയ തലവേദനയാവുകയാണ്. നീക്കം പിൻവലിക്കണമെന്ന് പഞ്ചാബ് കോൺഗ്രസ് മേധാവി സുനിൽ ജഖറും രണ്ട് എംഎൽഎമാരും ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം പിൻവലിക്കാൻ അമരീന്ദർ സിങ് വിസമ്മതിച്ചു.
കോൺഗ്രസ് എംഎൽഎമാരായ അർജുൻ പ്രതാപ് സിങ് ബജ്‌വയുടെയും ഭിഷാം പാണ്ഡെയുടെയും മക്കളെ പൊലീസ് ഇൻസ്പെക്ടറായും നായിബ് തഹസിൽദാറായും നിയമിക്കാൻ പഞ്ചാബ് സർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. അവരുടെ മുത്തച്ഛന്മാരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
‘രണ്ടു കോൺഗ്രസ് എംഎൽഎമാരുടെ മക്കളുടെ ജോലി സംബന്ധിച്ച പഞ്ചാബ് മന്ത്രിസഭാ തീരുമാനം റദ്ദാക്കുന്നതിൽ ഒരു ചോദ്യവുമില്ല. ഇത് അവരുടെ കുടുംബത്തിന്റെ ത്യാഗത്തിനുള്ള നന്ദിയുടെയും നഷ്ടപരിഹാരത്തിന്റെയും ഒരു ചെറിയ സഹായം മാത്രമാണ്. ഈ തീരുമാനത്തിന് ചിലർ രാഷ്ട്രീയ നിറം നൽകുന്നത് ലജ്ജാകരമാണ്’ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാൽ ട്വീറ്റ് ചെയ്തു.
എന്നാൽ സർക്കാർ തീരുമാനം ധാർമികതയ്ക്കും സംസ്കാരത്തിനും എതിരാണെന്നും മുഖ്യമന്ത്രി തീരുമാനം മാറ്റണമെന്നും സുനിൽ ജഖർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭ തീരുമാനം തിരുത്തണമെന്ന് കോൺഗ്രസ് എംഎൽഎ കുൽജിത് നാഗ്രയും ആവശ്യപ്പെട്ടു. തന്റെ കസേര സംരക്ഷിക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ വിശ്വസ്തത നേടാനുള്ള ശ്രമമാണിതെന്ന് ശിരോമണി അകാലിദൾ ആരോപിച്ചു.