അതീവ ദുഷ്കരമായ കാലാവസ്ഥയിലും അതിർത്തിയിലെ 12 റോഡുകൾ ശരവേഗത്തിൽ പൂർത്തിയാക്കി സൈന്യം. യുദ്ധകാലാടിസ്ഥാനത്തിൽ ടണലുകളും പാലങ്ങളും വിജയകരമായി സൈന്യം പൂർത്തീകരിച്ചു. അതിർത്തി സേന നിർമ്മിച്ച 12 റോഡുകൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. സുപ്രധാന മേഖലകളിലേക്ക് അതിവേഗം എത്താൻ സഹായിക്കുന്നതാണ് പന്ത്രണ്ട് റോഡുകളും. ലഡാക്കിലും ജമ്മുവിലുമായി മൂന്നും അരുണാചൽ പ്രദേശിൽ ഒൻപതുമാണ് പുതിയ റോഡുകൾ. അതിർത്തി ഭേദിക്കാനും നുഴഞ്ഞ കയറാനും നോക്കുന്നവർക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ചൈനാ അതിര്‍ത്തിയില്‍ മാത്രം 4,643 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 74 പാലങ്ങളും 33 ബെയ്‌ലി പാലങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചിട്ടുണ്ട്. ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര, ഡെംചോക് മേഖലകളില്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ ചൈന തയാറായിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.
സൈനികരെയും ആയുധങ്ങളും എത്രയും പെട്ടെന്ന് അതിര്‍ത്തി മേഖലയില്‍ വിന്യസിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പൂര്‍ണമായ അയവ് വരാത്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. ഇപ്പോഴും അറുപതിനായിരത്തോളം സൈനികർ അതിർത്തിയിൽ മാത്രം ഉണ്ട്.