പോക്സോ കേസിൽപ്പെട്ട് മുങ്ങിയ ആള്‍ദൈവം ശിവശങ്കര്‍ ബാബയെ ഇന്നലെയാണ് ഡൽഹിയിൽ പിടിയിലായത്.ചെന്നൈയില്‍ നിന്നുള്ള സിബിസിഐഡി സംഘം ഗാസിയാബാദില്‍ നിന്നാണു കേളമ്പാക്കം സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) അറസ്റ്റ് ചെയ്തത്. ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ പ്രത്യേക അനുമതിയോടെ ചെന്നൈയിലെത്തിച്ചു ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നോ,നാളയോ ചെങ്കല്‍പേട്ട് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ സ്ഥാപകന്‍ ശിവശങ്കര്‍ ബാബയുടെയും അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സുശീല്‍ ഹരി ഇന്റര്‍നാഷന്‍ സ്കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ കാഞ്ചീപുരം ജില്ലാ ശിശുക്ഷേമ സമിതി നിര്‍ദേശം നല്‍കി. സ്കൂളിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനും സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
മീട്ടുവില്‍ നിന്ന് തുടക്കം
ചെന്നൈയിലെ സിവില്‍ സര്‍വീസുകാരുടെ മക്കളടക്കം പഠിക്കുന്ന പത്മശേശാദ്രി ബാലഭവന്റെ കെ.കെ നഗറിലെ സ്കൂളിലെ കോമേഴ്സ് അധ്യാപകന്‍ തോര്‍ത്ത് മുണ്ട് മാത്രമണിഞ്ഞ് ഓണ്‍ലൈന്‍ ക്ലാസിലെത്തിയത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റായതോടെയാണ് ചെന്നൈയിലെ സ്കൂള്‍ മീടുവിന് തുടക്കമായത്.പത്മശേശാദ്രിയിലെ അധ്യാപകന് വിലങ്ങുവീണതോടെ നിരവധി അധ്യാപകര്‍ക്കെതിരെ പഴയ പെണ്‍കുട്ടികള്‍ അനുഭവങ്ങള്‍ വെട്ടിതുറന്നുപറഞ്ഞു.പ്രമുഖ കായികാധ്യാപകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി.ഇതിന്റെ തുടര്‍ച്ചയായിരുന്നു സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്കൂളിലെ അനുഭവങ്ങള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വെളിപെടുത്തിയത്.സമൂഹമാധ്യമങ്ങളില്‍ വെളിപെടുത്തല്‍ വൈറല്‍ ആയതോടെ പൊലീസ് പോസ്റ്റിട്ടവരെ കണ്ടെത്തി പരാതികള്‍ എഴുതിവാങ്ങിയതോടെ ബാബയ്ക്കു കുരുക്കു മുറുകി.പൂര്‍വ വിദ്യാര്‍ഥികളുടെ പരാതികളില്‍ മൂന്നു കേസുകളാണ് ചെങ്കല്‍പേട്ട് പൊലീസെടുത്തിട്ടുള്ളത്. വിദ്യാര്‍ഥിനികളെ ചുംബിക്കുക, നിര്‍ബന്ധിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുക, ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുക തുടങ്ങി ബാബയുടെ ലൈംഗിക വൈകൃതങ്ങള്‍ സംബന്ധിച്ചും പരാതി ഉയര്‍ന്നതോടെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.
ലൈംഗിക വൈകൃതങ്ങള്‍ക്ക് അധ്യാപികമാര്‍ കൂട്ടെന്ന് ആരോപണം
പൊലീസ് കേസെടുത്തതോടെ ബാബ തമിഴ്നാട്ടില്‍ നിന്ന് മുങ്ങി.ഡെറാഡൂണിലെ ആശുപത്രിയില്‍ ചികില്‍സ തേടി അറസ്റ്റൊഴിവാക്കാന്‍ പാഴ്ശ്രമം നടത്തി.അതിനിടെ വന്‍രോഷമുയര്‍ന്നതോടെ ചെങ്കല്‍പേട്ട് പൊലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തു.ശിവശങ്കര്‍ ബാബയുടെ സ്കൂളിലെ വിദ്യാര്‍ഥികളെല്ലാം അദ്ദേഹത്തിന്റെ കടുത്ത ആരാധകരായിരുന്നു.അല്ലെങ്കില്‍ മാതാപിതാക്കള്‍ സ്വാമിയുടെ ഭക്തരായിരുന്നു.അതുകൊണ്ട് തന്നെ അകത്ത് നടക്കുന്നതൊന്നും വിശ്വാസത്തിന്റെ പുറത്ത് ആരും പുറത്തുപറഞ്ഞില്ല.ഇതാണ് ഇയാള്‍ മുതലെടുത്തത്്.സ്കൂളിലെ മുതിര്‍ന്ന കുട്ടികളെ ബാബ സ്വന്തം മുറിയിലേക്കു വിളിപ്പിക്കുന്നതു പതിവായിരുന്നു.താന്‍ കൃഷ്ണനാണെന്നും നിങ്ങള്‍ എന്റോ ഗേപികമാരാണെന്നും കുട്ടികളെ വിശ്വസിപ്പിക്കും.തുടര്‍ന്ന് നഗ്നരായി നൃത്തം ചെയ്യാന്‍ ആവശ്യപെടുന്നതുമായിരുന്നു ഇയാളുടെ പ്രധാന വിനോദം.ഇതിനായി ഓരോ ദിവസവും കുട്ടികളെ കണ്ടെത്തിയിരുന്നത് സ്ഥാപനത്തിലെ അധ്യാപികമാരായിരുന്നുവെന്നാണ് കുട്ടികളുടെ ആരോപണം..സ്കൂളില്‍ പ്രധാന ചുമതല വഹിക്കുന്ന രണ്ടു അധ്യാപികമാര്‍ക്കെതിരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. വാണിയമ്പാടി സ്വദേശിയായ ശിവശങ്കർ 1980കളിലാണു ശിവശങ്കർ ബാബയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
ഞാന്‍ കൃഷ്ണന്‍, നിങ്ങളെല്ലാം ഗോപികമാര്‍....
വിദ്യാര്‍ഥിനികളെ മുറിയിലേക്കു വിളിച്ചു വരുത്തി നൃത്തം ചെയ്യിപ്പിക്കുക, കുട്ടികളോടൊപ്പമിരുന്ന് മദ്യപാനവും അശ്ലീല ദൃശ്യങ്ങള്‍ കാണലും. ഓര്‍മശക്തിക്കു ചുംബന മരുന്ന്...ആശ്രമത്തോടു ചേര്‍ന്നു കിടക്കുന്ന സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്കു ശിവശങ്കര്‍ ബാബയില്‍ നിന്നു നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന ദുരനുഭവങ്ങള്‍. ജന്മദിനത്തില്‍ അനുഗ്രഹം വാങ്ങാനായി ബാബയുടെ അരികിലേക്കു പോയപ്പോഴാണു സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിനിക്ക് ആള്‍ദൈവത്തിന്റെ തനി 'അവതാരം' കാണേണ്ടിവന്നത്. മുറിയിലെത്തിയ വിദ്യാര്‍ഥിനിയോട് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടു. കൂടെയിരുന്നു മദ്യപിക്കാനും നിര്‍ബന്ധിച്ചു. വിവിധ ലൈംഗിക രീതികളെക്കുറിച്ചു രണ്ടു മണിക്കൂര്‍ സംസാരിക്കുകയും താനുമായി നിരന്തരം ആരോഗ്യകരമായ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മറ്റു ആണ്‍കുട്ടികളുമായി ബന്ധപ്പെടുന്നതിനെ കുറിച്ചു ചിന്ത വരില്ലെന്നും ഉപദേശിച്ചുവത്രെ!
താന്‍ കൃഷ്ണനും പെണ്‍കുട്ടികള്‍ ഗോപികമാരാണെന്നും പറഞ്ഞു നൃത്തം ചെയ്യിപ്പിക്കുന്നതും പതിവായിരുന്നു. സമ്മാനം നല്‍കാനെന്ന പേരില്‍ മുറിയിലേക്കു വിളിച്ചു വരുത്തി അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതായാണു മറ്റു വിദ്യാര്‍ഥിനികളുടെ പരാതി. നിര്‍ബന്ധിച്ചു മദ്യം നല്‍കിയശേഷം ലൈംഗീകമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണവും മറ്റൊരു വിദ്യാര്‍ഥിനി ഉന്നയിച്ചു. പഠിച്ചത് മറക്കാതിരിക്കാനെന്നു പറഞ്ഞു കുട്ടികളെ ചുംബിക്കുന്നതും സ്ഥിരമായിരുന്നു.
ബിസിനസില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്...
വാഹനമേഖലയുമായി ബന്ധപ്പെട്ട ബിസിനസില്‍ നിന്നു ശ്രീരാമരാജ്യ ആശ്രമത്തിന്റെ അധിപനും ആള്‍ദൈവമെന്ന നിലയിലേക്കുമുള്ള ശിവശങ്കര്‍ ബാബയുടെ യാത്ര അതിവേഗമായിരുന്നു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയില്‍ 1949ല്‍ ജനനം. മദ്രാസ് സര്‍വകലാശാലയില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദം. എന്നാല്‍ പിന്നീടു വേറിട്ട വഴികളിലായിരുന്നു ജീവിതത്തില്‍ രസം കണ്ടെത്തിയത്. റോഡ്, റെയില്‍ ഗതാഗതവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ലണ്ടന്‍, പുണെ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി. ബിസിനസിനൊപ്പം ആത്മീയ വിഷയങ്ങളിലും അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആത്മീയ പാതയിലുള്ള വളര്‍ച്ച ആരംഭിക്കുന്നതും ഇവിടുന്നു തന്നെ.
ചെന്നൈയിലെ ബംഗ്ലാവില്‍ 1984ല്‍ സ്വാമി അയ്യപ്പനു ക്ഷേത്രം പണിതും രത്‌നഗിരി മുരുക ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിനിടെ മണിക്കൂറുകളോളം കരഞ്ഞും ശ്രദ്ധ നേടി. ആത്മീയ ഗുരുവിന്റെ ശരീരം ആത്മാവില്‍ നിന്നും വേര്‍പെടുന്നതു നേരില്‍ കണ്ടെന്നും ശരീരത്തില്‍ നിന്നു സര്‍പ്പം ഉത്ഭവിച്ചെന്നുമുള്ള അദ്ഭുത കഥകളിലൂടെ ആയിരങ്ങളുടെ ദൈവമായി ശിവശങ്കര്‍ ബാബ മാറുകയായിരുന്നു. 'ഞാനും ദൈവമാണ്, നിങ്ങളും' എന്ന സന്ദേശത്തിലൂടെ ഒട്ടേറെപേരെ തന്നിലേക്ക് ആകര്‍ഷിച്ചു. സാമൂഹിക, സാസ്കാരിക, ആധ്യാത്മിക കേന്ദ്രമായി ചെന്നൈ കേളമ്പാക്കത്ത് 60 ഏക്കറിലായി പരന്നു കിടയ്ക്കുന്ന ശ്രീരാമരാജ്യം എന്ന ആശ്രമം സ്ഥാപിച്ചു. കാര്‍ട്ടൂണ്‍, സംഗീതം, നൃത്തം, വിദേശ ഭാഷകള്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ക്ലാസുകള്‍, സൗജന്യ ഉച്ചഭക്ഷണം എന്നിവയും നല്‍കിവരുന്നു. ഇപ്പോള്‍ വിവാദ കേന്ദ്രമായി മാറിയ സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്കൂളും പാവപ്പെട്ടവര്‍ക്കു സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രിയും ആശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.