ബിജെപിയുടെ 74 എംഎൽഎമാരിൽ 24 പേരും പങ്കെടുത്തില്ല; തൃണമൂലിലേക്ക്?

mamtha-modi-shah
SHARE

ബംഗാളിൽ സകല ശക്തിയുമെടുത്ത് ബിജെപി പയറ്റിയെങ്കിലും പാര്‍ട്ടിക്ക് അടി പതറുന്നുവെന്ന് സൂചനകള്‍. സീറ്റെണ്ണത്തിലുണ്ടായ വർധന ചൂണ്ടിക്കാണിച്ചാണ് നേതാക്കളും പ്രവർത്തകരും ആശ്വാസം കണ്ടെത്തിയത്. എന്നാൽ നടക്കുന്ന തിരിച്ചൊഴുക്ക് ബിജെപി നേതൃത്വത്തിന് തലവേദനയാവുകയാണ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരുവിഭാഗം വിട്ടുനിന്നു. ഇതോടെ കൂടുതൽ എംഎൽഎമാർ ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങിയേക്കുമെന്നാണ് അഭ്യൂഹവും ശക്തമാവുകയാണ്.  

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറുമായി തിങ്കളാഴ്ച വൈകിട്ട് നടന്ന കൂടിക്കാഴ്ചയിൽ 74 ബിജെപി എംഎൽഎമാരിൽ 24 പേരാണ് വിട്ടുനിന്നത്. ബംഗാളിൽ അരങ്ങേറുന്ന അക്രമങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഗവർണറുമായി ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. 24 എംഎൽഎമാരുടെ അസാന്നിധ്യം കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കൊപ്പം സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എല്ലാ ബിജെപി എംഎൽഎമാരും തയാറായിട്ടില്ലെന്ന സൂചനയും നൽകുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കഴിഞ്ഞ ഡിസംബറിലാണ് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. നന്ദിഗ്രാമിൽ മമതയെ സുവേന്ദു പരാജയപ്പെടുത്തുകയും ചെയ്തു. 

ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുൾ റോയിയും മകൻ ശുഭ്രാംശു റോയിയും ദിവസങ്ങൾക്ക് മുൻപാണ് തൃണമൂലിൽ തിരിച്ചെത്തിയത്. ഇവരുടെ പാത പിന്തുടർന്ന് രജീബ് ബാനർജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പാർട്ടിവിട്ട് ബിജെപിയിലെത്തിയ നിരവധി നേതാക്കൾ തൃണമൂൽ നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കൂട്ടത്തിൽ 30ൽ അധികം എംഎൽഎമാരുണ്ടെന്നും മമതയുടെ ക്യാംപ് പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...