രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന് 100 രൂപ കടക്കുന്നത് ക്രൂഡ് ഓയിൽ വില വർധനവ് മൂലമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില 70 ഡോളർ കടന്നിരിക്കുകയാണ്. രാജ്യത്ത് 80 ശതമാനം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടാണ് വിലക്കയറ്റം. ഇതാണ് ഇപ്പോൾ കാണുന്നതെന്നും മന്ത്രി പറയുന്നു. ജിഎസ്ടിയുടെ കീഴിൽ വന്നാൽ ഇന്ധനവില കുറയുമെന്നും മന്ത്രി സമ്മതിക്കുന്നു. എന്നാൽ തീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണെന്നും അദ്ദേഹം പറയുന്നു.
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് നിൽക്കുന്ന പൊതുജനത്തിന്റെ പോക്കറ്റ് കാലിയാക്കുന്ന വിധത്തിലാണ് രാജ്യത്ത് ഇന്ധനവില വർധന. രാജ്യത്തിന്റെ പലയിടത്തും നൂറ് തൊട്ട പെട്രോൾ വില ഇന്ന് കേരളത്തിലും നൂറ് കടന്നു.
തിരുവനന്തപുരം നഗരത്തിൽ പ്രീമിയം പെട്രോൾ ലീറ്ററിന് 100.20 രൂപ, പാറശാല – 101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില.സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധന വില കൂട്ടിയത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നികുതി ഇളവുനൽകണമെന്ന ആവശ്യവും ശക്തമാണ്.