ജനപ്രിയ നടപടികളിലൂടെയും തമിഴകത്തിന് പതിവില്ലാത്ത സൗഹൃദരാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയും മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെയും. രാഷ്ട്രീയനീക്കങ്ങളിലും ഇപ്പോൾ ഒരുപടി കടന്ന് മുന്നേറുകയാണ് സർക്കാർ. കേന്ദ്രസർക്കാരിനെ വിശേഷിപ്പിക്കാൻ ഒന്‍ഡ്രിയ അരസ് (യൂണിയൻ ഗവൺമെന്റ്) എന്ന പദമാണ് ഇപ്പോൾ സർക്കാർ ഉപയോഗിക്കുന്നത്. നിലവിൽ ഈ വാക്ക് സർക്കാർ രേഖകളിൽ ഉപയോഗിച്ചിരുന്നില്ല. ഡിഎംകെ വന്നതോടെ ഈ പദം ഔദ്യോഗിക രേഖകളിലും ഒരു ഇടവേളയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങി.
സർക്കാർ ഉത്തരവുകൾ, പാർട്ടി സമ്മേളനങ്ങൾ, വാർത്താ സമ്മേളനം എന്നിവടങ്ങളിൽ ഇനി യൂണിയൻ ഗവൺമെന്റ് എന്നാകും ഉപയോഗിക്കുക. മുഖ്യമന്ത്രിമാരായിരുന്ന അണ്ണാ ദുരൈയുടെയും കരുണാനിധിയുടേയും കാലത്ത് ഉപയോഗിച്ചിരുന്നത് ഈ പദമാണ്. ഇടയ്ക്ക് വച്ച് ഒന്‍ഡ്രിയ അരസ് എന്നതിന് പകരം മാത്തിയ അരസ് (കേന്ദ്രസർക്കാർ) എന്ന പദം തമിഴ്നാട് ഉപയോഗിച്ച് തുടങ്ങി. ഇപ്പോൾ സ്റ്റാലിൻ ആ പഴയ പ്രയോഗം വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. ഭാഷാ രാഷ്ട്രീയത്തിനും ഭാഷാ പ്രയോഗങ്ങൾക്കും ഏറെ സ്വാധീനമുള്ള ദ്രാവിഡ മണ്ണിൽ ഈ തീരുമാനം വലിയ ചർച്ചയാവുകയാണ്.