രാജ്യത്തെ കോവിഡ് രണ്ടാം തരംഗം മോദി നിർമിത ദുരന്തമാണെന്ന് വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദക്ഷിണ്‍ ദിനജ്പുര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദിക്കെതിരെ മമത തുറന്നടിച്ചത്. ‘കോവിഡ് നിയന്ത്രക്കാനോ സാഹചര്യം കൈകാര്യം ചെയ്യാനോ കഴിയുന്നില്ലെങ്കിൽ മോദി സ്ഥാനം ഒഴിയണം. വൈറസിന്റെ രണ്ടാം തരംഗം കൂടുതല്‍ ശക്തമാണ്. ഇത് മോദി നിര്‍മിത ദുരന്തമാണെന്ന് ഞാൻ പറയും. എവിടെയും ഓക്‌സിജന്‍ കിട്ടാനില്ല. രാജ്യത്ത് വാക്‌സീനും മരുന്നുകള്‍ക്കും ക്ഷാമം നേരിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇവയെല്ലാം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്.’ മമത ആരോപിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇപ്പോഴും ശക്തമായി മുന്നേറുകയാണ്. രാഹുൽ ഗാന്ധി പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു. മോദിയുടെ ഇരട്ട എൻജിനിൽ ബംഗാൾ ഓടില്ലെന്ന് മമത പരിഹസിച്ചു.