ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി കോൺഗ്രസ് മുൻ ഉപാധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. നടനും മുൻ വി.ജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ് രാഹുൽഗാന്ധി മുന്നിലെത്തിയത്. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തെരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ് സർവേ നടത്തിയത്.
345,207 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 58.8 ശതമാനംപേരും രാഹുൽഗാന്ധിയെയാണ് പിന്തുണച്ചത്. 41.2 ശതമാനം പേർ മാത്രമാണ് മോദിക്ക് അനുകൂലമായി വിധിയെഴുതിയത്. ആയിരക്കണക്കിന് റീ ട്വീറ്റുകളും ലൈക്കും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ട്വിറ്ററിൽ ബി.ജെ.പി അനുകൂല നിലപാടുകൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആളാണ് സർവേ നടത്തിയ രൺവീർ ഷോറി എന്നതാണ് രസകരമായ കാര്യം. സി.എ.എ സംബന്ധിച്ച് സർക്കാർ വിളിച്ച വിശദീകരണ യോഗത്തിൽ പങ്കെടുത്ത രൺവീർ നിയമം മുസ്‍ലിമുകള്‍ക്ക് എതിരല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
രാഹുൽഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് പിന്നാലെ 'ഇന്ത്യ വാണ്ട്സ് രാുഹുൽഗാന്ധി' ഹാഷ്ടാഗ് ട്രെൻഡിങായിരുന്നു. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിച്ച രാഹുലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.