ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയും പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധയുമായ ഡോക്ടര്‍ വി.ശാന്ത അന്തരിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ കാന്‍സര്‍ ആശുപത്രിയായ ഇന്‍സ്റ്റിറ്റ്യൂട്ടിനായി മാറ്റിവച്ച ജീവിതമായിരുന്നു ഡോക്ടറുടേത്. വൈദ്യശാസ്ത്ര മേഖലയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ക്യാന്‍സര്‍ ഗവേഷണ കേന്ദ്രത്തിന്റെ ജീവിച്ചിരുന്ന ചരിത്രമാണു മായുന്നത്. . മദ്രാസ് മെഡിക്കല്‍ കോളജിലെ പഠനത്തിന്റെ അവസാന നാളുകളില്‍ ക്യാന്‍സര്‍ വാര്‍ഡില്‍ കിട്ടിയ ഡ്യൂട്ടിയാണു സ്ത്രീരോഗ വിദഗ്ധയായ ശാന്തയെ ക്യാന്‍സറിന്റെ ലോകത്തേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ഇന്ത്യയിലെ ആദ്യ വനിത ഡോക്ടര്‍ മുത്തു ലക്ഷ്മി റെഡി ചെന്നൈ അഡയാറില്‍ തുടങ്ങിയ ക്യാന്‍സര്‍ ആശുപത്രിയിലെ റെസിഡന്റായി ചേര്‍ന്നു. രണ്ടു സ്ത്രീകള്‍ ക്യാന്‍സര്‍ രോഗ ചികില്‍സിയില്‍ രാജ്യത്തെ നയിക്കുന്നതാണ് പിന്നീടുള്ള ചരിത്രം. ഈമേഖലയില്‍ പഠനം തുടങ്ങിയതും ഇവര്‍ രണ്ടുപേര്‍ ചേര്‍ന്നാണ്. 1982ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയ ഓങ്കോളജി പി.ജി കോഴ്സുകളാണ് രാജ്യത്തു ക്യാന്‍സര്‍ രോഗ വിദഗ്ധരെ വളര്‍ത്തിയെടുത്തത്. കേരളത്തില്‍ ഇന്നുള്ള കാന്‍സര്‍ രോഗ വിദഗ്ധരുടെ ഗുരുകൂടിയാണ് ഡോക്ടര്‍ ശാന്ത.
കുട്ടികളിലെയും വായിലെയും ക്യാന്‍സര്‍ ചികില്‍സയ്ക്കായി പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കാനും നേതൃത്വം നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നതോടപ്പം പഠന ക്ലാസുകളും ശിഷ്യര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളുമായി അവസാന നാളുകളിലും സജീവമായിരുന്നു.